കൊച്ചി : സ്പെഷ്യല്‍ അരി വിതരണം ചെയ്യാമെന്ന് ഹൈക്കോടതി. അരി വിതരണം തുടരണമെന്ന സര്‍ക്കാര്‍ അപേക്ഷ അംഗീകരിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ അരി വിതരണത്തിന് ശ്രമിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി അംഗീകരിക്കാനാവില്ലെന്ന് സർക്കാരും വാദിച്ചു. വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരി നല്‍കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.
വിഷുവിനുള്ള ഭക്ഷ്യക്കിറ്റും മേയ് മാസത്തെ സാമൂഹിക ക്ഷേമപെന്‍ഷനും വോട്ടെടുപ്പിനു തൊട്ടു മുന്‍പ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ. ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കമ്മിഷനു പരാതി നല്‍കിയിരുന്നു. രണ്ടും ഏപ്രില്‍ ആറ് കഴിഞ്ഞു വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വോട്ടെടുപ്പിനു തൊട്ടുമുന്‍പ് ഭക്ഷ്യക്കിറ്റുകളെല്ലം ഒന്നിച്ച് വിതരണം ചെയ്ത് ജനങ്ങളെ മയക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും പ്രതിപക്ഷം ചോദിച്ചിരുന്നു.