പന്തളം: ഈസ്റ്റർ ആശംസകൾ നേരാൻ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജിയുടെ വസതിയായ ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലത്തിലെത്തിയ എൻ ഡി എ പത്തനംതിട്ട പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി അനിൽ ആന്റണിയെ സെക്കണ്ടുകൾ കൊണ്ട് രേഖാചിത്രമാക്കി അതിവേഗചിത്രകാരൻ
വിസ്മയം തീർത്തു. ഡൽഹിയിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ അനിൽ ആന്റണി നേരെ പോയത് പന്തളം തെക്കേക്കരയിൽ ഭഗവതിക്കും പടിഞ്ഞാറ് ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലത്തിലെ ഡോ. ജിതേഷ്ജിയെ കാണാനാണ്. അനിൽ ആന്റണിയുടെ ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയെ അദ്ദേഹത്തിന്റെ ലഘുജീവചരിത്രം പറഞ്ഞുകൊണ്ട് സ്പീഡ് കാർട്ടൂണിസ്റ്റ് വരച്ചപ്പോൾ കണ്ണിമചിമ്മാതെ അനിൽ ആന്റണി തൊട്ടരികിൽ സ്നേഹാധിക്യത്തോടെ നോക്കിനിന്നു.
തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്ര കൃത്യതയോടെയും വേഗതയോടെയും ഒരു ചിത്രകാരൻ തന്റെ തത്സമയചിത്രം വരച്ചു സമ്മാനിക്കുന്നതെന്നും വേഗവര ‘ഈസ്റ്റർ സ്പെഷ്യൽ ഗിഫ്റ്റായി’ സ്വീകരിക്കുന്നതായും അനിൽ ആന്റണി ഒടുവിൽ പ്രതികരിച്ചു. ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം വ്യൂസ് നേടിയ ആദ്യമലയാളിയും ലോകത്തെ ഏറ്റവും വേഗതയറിയ പെർഫോമിംഗ് ചിത്രകാരനുമാണ് ഡോ : ജിതേഷ്ജി. മന്നത്ത് പദ്മനാഭൻ എൻ എസ് എസ് കരയോഗപ്രസ്ഥാനത്തിനു സമാരംഭം കുറിച്ച പുരാതന കല്ലുഴത്തിൽ തറവാടിന്റെ പൂമുഖമാണ് ‘മണ്ണുമര്യാദ’, ‘ജലസാക്ഷരത’ , ‘പ്രകൃത്യോപാസന’ തുടങ്ങിയ പാരിസ്ഥിതികമൂല്യങ്ങൾ പ്രചരിപ്പിക്കുന്ന ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലത്തിന്റെ ആസ്ഥാനമായി പ്രവർത്തിക്കുന്നത്. ഹരിതാശ്രമത്തിലെത്തിയ അനിൽ ആന്റണിയെ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി റോയി മാത്യു, പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രശാന്ത്കുമാർ, കെ ജി മോഹനൻ പിള്ള, തട്ടയിൽ ഒരിപ്പുറത്ത് ക്ഷേത്രഭരണസമിതി മുൻ പ്രസിഡന്റ് പ്രസാദ്കുട്ടി, മനോജ്‌കുമാർ ഐശ്വര്യ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു.