കൊച്ചി : നവകേരള സദസ്സിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖത്തിനുള്ള പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന ഉത്തരവ് വിവാദത്തിലേക്ക്. നവകേരളസദസ്സിനും കേരളീയത്തിനുമുള്ള പണപ്പിരിവിന്റെ കണക്കുകൾ ലഭ്യമാക്കുന്നതിനെച്ചൊല്ലിയുള്ള വിവരാവകാശ അപേക്ഷകളിൽത്തന്നെ ആശയക്കുഴപ്പത്തിലായ ജില്ലാ ഭരണകൂടങ്ങൾ പൊതുഭരണവകുപ്പിന്റെ ഉത്തരവോടെ പുതിയ പ്രതിസന്ധിയിലുമായിട്ടുണ്ട്. മുഖാമുഖം എങ്ങനെയായിരിക്കണം എന്ന് നിർദേശിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് സംഘാടനം, പ്രചാരണം എന്നിവയ്ക്ക് സ്പോൺസർഷിപ്പിലൂടെ പണംകണ്ടെത്തണമെന്ന് പറയുന്നത്.
വകുപ്പുമന്ത്രിയുടെയും അതിലെ ഉന്നതോദ്യോഗസ്ഥന്റെയും നേതൃത്വത്തിലുള്ള സംഘാടകസമിതി രൂപവത്കരിക്കുന്നുണ്ടെങ്കിലും സംഘാടനച്ചുമതല ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള ദൗത്യം ഓരോ മേഖലയിലുമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും അതുപോലെയുള്ള സംവിധാനങ്ങൾക്കുമാണ്.നവകേരളസദസ്സിന് പണംപിരിക്കുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ഏൽപ്പിച്ച തീരുമാനം ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. എന്നിട്ടും മുഖാമുഖത്തിനുള്ള പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ സർക്കാർ തീരുമാനിച്ചതിനെതിരേ ഉദ്യോഗസ്ഥരിൽത്തന്നെ പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്.





























