തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും. കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമെന്നുമാണ് കേരളം അറിയിക്കുക.
ആശുപത്രികളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാൻ നിർദ്ദേശമുണ്ട് രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ഉറപ്പാക്കും. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിർദ്ദേശം. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.





























