ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ സ്പുട്നിക് വാക്സിന്റെ നിർമാണ യൂണിറ്റ് കേരളത്തിൽ ആരംഭിച്ചേക്കുമെന്ന് സൂചന. സംസ്ഥാനത്ത് നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ ഏജൻസികൾ കേരളവുമായി ചർച്ച നടത്തി.
പ്രാരംഭ ചർച്ചയുടെ ഭാഗമായി നിർമാണ യൂണിറ്റിനുള്ള സ്ഥലം കണ്ടെത്താൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. തിരുവനന്തപുരം തോന്നയ്ക്കലിലെ അപ്പാരൽ പാർക്കിന് സമീപം യൂണിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്നാണ് സൂചന.
കേരളത്തിൽ തന്നെ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ വാക്സിൻ നിർമാതാക്കൾക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ചർച്ചകൾക്ക് പിന്നാലെ വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഡിസി കരട് പദ്ധതി തയ്യാറാക്കാനുള്ള നടപടികളിലേക്കും കടന്നതായാണ് വിവരം. പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. സ്ഥലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായാൽ ചർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കേന്ദ്രസർക്കാരിന്റെ അറിവോടെയാണ് സ്പുട്നിക് നിർമാതാക്കളും സംസ്ഥാന സർക്കാരും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നത്.
നിലവിൽ സ്പുട്നിക് വാക്സിൻ ഇറക്കുമതി ചെയ്താണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. സെപ്തംബറോടെ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണ യൂണിറ്റുകളിലൂടെ വാക്സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്ന് റഷ്യൻ നിർമാതാക്കളായ ആർഡിഐഫ് (റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട്) നേരത്തെ അറിയിച്ചിരുന്നു.