കൊല്ലം ; കൊല്ലം ജില്ലയിലെ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ‘എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിര്‍മ്മാണം. ആശ്രമം മൈതാനത്തിന് സമീപം മൂന്നരയേക്കറിൽ ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് പദ്ധതി. കിഫ്ബിയുടെ സഹായത്തോടെ നിര്‍മ്മിച്ച സാംസ്കാരിക സമുച്ചയത്തിന് 56.91 കോടി രൂപയാണ് ചെലവായത്. പുതിയ പദ്ധതി അനുസരിച്ച് സംസ്ഥാനത്തെ ആദ്യത്തെ സാംസ്കാരിക സമുച്ചയമാണ് കൊല്ലത്തെത്. എൻട്രൻസ്, എക്സിബിഷൻ, കഫെറ്റിരിയ, പെര്‍ഫോമൻസ് എന്നിങ്ങനെ നാല് ബ്ലോക്കുകളായി സമുച്ചയത്തെ തിരിച്ചിട്ടുണ്ട്. സമുച്ചയത്തിന് അകത്ത് 600 പേര്‍ക്ക് ഇരിക്കാൻ കഴിയുന്ന ഓപ്പൺ എയര്‍ തീയറ്ററുമുണ്ട്.
എൻട്രൻസ് ബ്ലോക്കിൽ കോൺഫറൻസ് ഹാള്‍ ഉൾപ്പെടുന്ന ഓഫീസ് മുറികള്‍, കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദര്‍ശനത്തിനുള്ള ക്രാഫ്റ്റ്സ് മ്യൂസിയം, നൂറ് പേരെ ഉൾക്കൊള്ളുന്ന മെമ്മോറിയൽ ഹാള്‍, 5600 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിൽ ഗവേഷണ ലൈബ്രറി എന്നിവയുണ്ട്. കഫെറ്റിരിയ ബ്ലോക്കിൽ ഓപ്പൺ കഫെ, സ്റ്റോറുകള്‍, 5000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിൽ ആര്‍ട്ട് ഗാലറി എന്നിവയുണ്ട്. എക്സിബിഷൻ ബ്ലോക്കിൽ എക്സിബിഷൻ സ്പേസുകള്‍, ക്ലാസ് മുറികള്‍, വര്‍ക് ഷോപ് സ്പേസുകള്‍ എന്നിവയുണ്ട്. ഇവിടെ നിന്ന് ഓപ്പൺ എയര്‍ തീയേറ്ററിലെ പരിപാടികള്‍ ആസ്വദിക്കാനുമാകും.
അന്താരാഷ്ട്ര കോൺഫറൻസുകള്‍ക്ക് വേദിയാകാൻ കഴിയുന്ന പ്രൊജക്ഷൻ, സൗണ്ട് സിസ്റ്റമുള്ള സെമിനാര്‍ ഹാള്‍ ആണ് പെര്‍ഫോമൻസ് ബ്ലോക്കിന്‍റെ സവിശേഷത. 108 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍ എയര്‍കണ്ടീഷൻഡ് ആണ്. കലാപ്രകടനങ്ങള്‍ക്കുള്ള ബ്ലാക്ബോക്സ് തീയറ്ററും പെര്‍ഫോമൻസ് ഹാളിൽ ഉൾപ്പെടുന്നു. സിനിമാ പ്രദര്‍ശനത്തിന് 203 സീറ്റുകളുള്ള എ.വി തീയറ്ററും ഇവിടെയുണ്ട്. 247 പേരെ ഉൾക്കൊള്ളുന്ന എ.സി ഓഡിറ്റോറിയവും മറ്റൊരു പ്രത്യേകതയാണ്.