കൊച്ചി : ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ പോലീസ് ശേഖരിച്ച ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകളുടെ രാസ പരിശോധനാ ഫലം ഉടൻ ലഭിച്ചേക്കും. നടന്റെ നഖം, തലമുടി, രക്തസാമ്പിൾ എന്നിവയാണ് പരിശോധനയ്ക്കായി കാക്കനാട് റീജിയണൽ ലാബിലേക്ക് അയച്ചത്. അഭിമുഖ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുന്നതിനാണ് ഇത്. പരിശോധനാ ഫലം ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം.
കേസിൽ അറസ്റ്റിലായ ശ്രീനാഥ് ഭാസിക്ക് അനിശ്ചിത കാലത്തേക്ക് സിനിമയിൽ നിന്ന് വിലക്കെർപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളുടെ സംഘടന. സിനിമ മേഖലയിലെ മറ്റ് സംഘടനകളും വിലക്കിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് വിവരം. സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയുന്നതിന് പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ചട്ടമ്പി എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.
സംഭവത്തിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ), ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കൽ), 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിൻറെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നടൻ്റെ വിലക്ക് എത്ര നാൾ എന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിക്കും. 4 സിനിമകളുടെ ഡബ്ബിങ് ജോലികളും ഒരു സിനിമാ ഷൂട്ടിംഗും പൂർത്തിയാക്കാൻ അനുവദിക്കും. നടീനടന്മാരുടെ നിസ്സഹകരണം ഒരുപാട് നാളായി സിനിമ മേഖല നേരിടുന്ന പ്രശ്നമാണ്. ഒരു സിനിമയ്ക്ക് കരാറിൽ നിശ്ചയിച്ചതിനേക്കാൾ തുക അദ്ദേഹം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നൽകാം എന്ന് സമ്മതിച്ചിട്ടുണ്ട്. മലയാളസിനിമയിൽ ഒരു പെരുമാറ്റചട്ടം ആവശ്യമാണെന്നും സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ മാറ്റം ഉണ്ടായിട്ടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു. പൊലീസിന് ലൊക്കേഷനിൽ അടക്കം പരിശോധന നടത്താം. അടുത്ത ദിവസം ഫെഫ്ക ഉൾപ്പെടെ ഉള്ള സംഘടനകളുമായി ചർച്ച നടത്തും. പ്രൊമോഷൻ പരിപാടികളിൽ സഹകരിക്കാതിരിക്കുന്നവരിൽ നിന്ന് പ്രതിഫലത്തിന്റെ 10% പിടിക്കും.































