കൊളംബോ : ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യത്തിനു പൂര്‍ണ അധികാരം ലഭിക്കും. ശ്രീലങ്കയില്‍ അഞ്ചാഴ്ചയ്ക്കിടെ രണ്ടാം തവണയാണു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ‘പൊതുക്രമം ഉറപ്പാക്കുന്നതിനു വേണ്ടിയാണ്’ അടിയന്തരാവസ്ഥയെന്നാണു പ്രസിഡന്റിന്റെ വക്താവിന്റെ പ്രതികരണം. വെള്ളിയാഴ്ച പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ലങ്കന്‍ പാര്‍ലമെന്റിനു സമീപത്തെത്തി പ്രതിഷേധിച്ചവര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജ്യത്ത് വൈദ്യുതി, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവക്കെല്ലാം ക്ഷാമമാണ്. മാസങ്ങളായി രാജ്യത്ത് പ്രതിസന്ധി തുടര്‍ന്നതോടെ ജനം തെരുവിലിറങ്ങി. ആയിരക്കണക്കിനു വിദ്യാര്‍ഥികളാണു പാര്‍ലമെന്റിലേക്കുള്ള പാതയില്‍ പ്രതിഷേധിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷവും പാര്‍ലമെന്റിനു സമീപത്തെ പ്രതിഷേധക്കാരെ ഓടിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു.