തിരുവനന്തപുരം: ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയില്‍ ഒരു കുടുംബത്തിന് അരി ലഭ്യമായിട്ടില്ല എന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. വാര്‍ത്തയും ചിത്രവും ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ജില്ലാ ട്രൈബല്‍ ഓഫീസറും കെ എ എസ് ഓഫീസര്‍മാരും അടങ്ങുന്ന നാലംഗ സംഘം ഇവരെ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ സന്ദര്‍ശിച്ചുവെന്നും കൃത്യ സമയത്ത് തന്നെ ഇക്കഴിഞ്ഞ ദിവസങ്ങളിലും അരിയും ഭക്ഷ്യ സാധനങ്ങളും അവര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളതായിരുന്നു എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
‘ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ഏറ്റവും അധികം സന്ദര്‍ശിച്ചിട്ടുള്ള ഇടം, ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചിട്ടുള്ള ഈ ഊരുകളില്‍ ഇത്തരം ഒരു സംഭവത്തിന് യാതൊരു സാധ്യതയും ഇല്ല എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. വാര്‍ത്തയില്‍ പറയുന്ന തങ്ക അമ്മയുടെ കുടുംബത്തിന് ജൂണ്‍ 21 ന് 35 കിലോ അരി, 4 കിലോ ഗോതമ്പ്, 1 കിലോ ആട്ട, 1 കിലോ പഞ്ചസാര തുടങ്ങിയവ ലഭ്യമാക്കിയിട്ടുള്ളതായിരുന്നു. പി.എം.ജി.കെ.വൈ യില്‍ ഉള്‍പ്പെട്ടതിനാല്‍ 45 കിലോ അരിയും 4 കിലോ ഗോതമ്പും ഓരോ കിലോ വീതം ആട്ടയും പഞ്ചസാരയും കൂടി ലഭ്യമാക്കിയിരുന്നു. ഊരിലെ എല്ലാവര്‍ക്കുമുളള ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി വാതില്‍പ്പടി സേവനമായി വിതരണം ചെയ്യുന്നത് പട്ടികവര്‍ഗ്ഗ വകുപ്പും സിവില്‍ സപ്ലെയ്സ് വകുപ്പും ആണ്’, കളക്ടര്‍ പറഞ്ഞു.
‘സിവില്‍ സപ്ലെയ്സ് വകുപ്പില്‍ നിന്നും എ.എ.വൈ വിഭാഗത്തില്‍ പെട്ട കാര്‍ഡ് ഉടമകളായ കുടുംബങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങളാണ് പ്രതിമാസം വിതരണം ചെയ്യുന്നത്. ഇതില്‍ അരി, ഗോതമ്പ്, ആട്ട തുടങ്ങിയവ ഉള്‍പ്പെടുന്നു. കൂടാതെ പഞ്ചസാരയും ഇതോടൊപ്പം നല്കുന്നുണ്ട്. പട്ടികവര്‍ഗ്ഗ വകുപ്പ് 15 കിലോ ജയ അരി, ഒരു കിലോ എണ്ണ ഉള്‍പ്പടെ 13 ഇനം ഭക്ഷ്യ സാധനങ്ങളും പ്രതിമാസം ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ അട്ടത്തോടു എല്‍ പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കിവരുന്നു.
വിദ്യാഭ്യാസം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തം, ബാങ്കിംഗ് ഉള്‍പ്പെടെ ഉള്ള തൊഴില്‍ സാധ്യതകള്‍ ലക്ഷ്യമിട്ടുള്ള സൗജന്യ പരിശീലനവും വനാവകാശം ഉറപ്പ് വരുത്തുന്ന നടപടി ക്രമങ്ങള്‍, വനഭൂമി പട്ടയം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശങ്ങളുടെ സമഗ്രവികസനവും ഇവിടുത്തെ നമ്മുടെ പ്രിയപ്പെട്ട കുടുംബങ്ങളുടെ ക്ഷേമവും ഉറപ്പ് വരുത്തുന്നതിനായി ആത്മാര്‍ത്ഥമായ പ്രയത്നം തുടരുകയാണ്, ദിവ്യ എസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.