ഡൽഹി : ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബഡ്ജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. യാഥാർത്ഥ്യബോധം തെല്ലുമില്ലാത്ത ബഡ്ജറ്റ് ഈ ദശകത്തിലെ വലിയ തമാശയാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുത്. പ്രഖ്യാപിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികൾ വീണ്ടും പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്. മൂലധന നിക്ഷേപം വർദ്ധിപ്പിക്കാനും, കടക്കെണി കുറയ്ക്കാനും നികുതിപ്പിരിവ് ഊർജിതമാക്കാനും ഒരു നടപടിയുമില്ല.
ദേശീയപാതാ വികസനം കേരളത്തിന്റെ നേട്ടമെന്ന് പറയാൻ അസാമാന്യ തൊലിക്കട്ടി വേണം.ഡൽഹിയിൽ കേന്ദ്രവിരുദ്ധ സമ്മേളനം നടത്താൻ അരക്കോടിയെങ്കിലും ചെലവ് വരും. അത് എങ്ങനെയാണ് നീക്കിവച്ചിരിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിക്കണം. അടുത്ത നാലുമാസത്തേക്ക് കൂടി ക്ഷേമപെൻഷൻ മുടങ്ങുമെന്നല്ലാതെ ഡൽഹി യാത്ര കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





























