തിരുവനന്തപുരം : ജില്ലയിലെ ഡിവൈ.എസ്.പി.മാരുൾപ്പെടെയുള്ളവരെ മാറ്റി നിയമിച്ചുള്ള ഉത്തരവിനു പിന്നാലെ വിവാദം. കൈക്കൂലിയും ഗുണ്ടാബന്ധവുമടക്കമുള്ള കാരണങ്ങളിൽ നടപടികൾ നേരിട്ടവരെയാണ് വീണ്ടും ക്രമസമാധാനച്ചുമതലകൾ ഏൽപ്പിക്കുന്നതെന്നാണ് ആക്ഷേപം. ജില്ലയിലെ പ്രധാന കേന്ദ്രമായ കഴക്കൂട്ടം സൈബർ സിറ്റി, കാട്ടാക്കട, നെടുമങ്ങാട്, നർക്കോട്ടിക് സെൽ എന്നിവിടങ്ങളിലെ ഡിവൈ.എസ്.പി. നിയമനങ്ങൾക്കെതിരേയാണ് സേനയിലെ ഒരുവിഭാഗത്തിൽ അതൃപ്തിയുള്ളത്. ഈ പട്ടികയിലുള്ള ഉദ്യോഗസ്ഥർ കൈക്കൂലി, കേസ് അട്ടിമറിക്കൽ, ഗുണ്ടാബന്ധം എന്നിങ്ങനെ വിവിധ കാരണങ്ങളിൽ സസ്‌പെൻഷനും സ്ഥലംമാറ്റവുമടക്കമുള്ള നടപടി നേരിട്ടവരാണ്.
വ്യാജ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ അന്വേഷണം നേരിട്ടയാളാണ് ഒരാൾ. ഒന്നര വർഷത്തോളമാണ് ഇദ്ദേഹം സസ്‌പെൻഷനിൽ കഴിഞ്ഞത്. ഇതേ ഉദ്യോഗസ്ഥൻ എസ്.ഐ.യായ കാലംമുതൽ സസ്‌പെൻഷനടക്കമുള്ള നടപടികൾ നേരിട്ടിട്ടുണ്ട്. ടെക്‌നോപാർക്ക് ഉൾപ്പെട്ട പ്രധാന സൈബർ കേന്ദ്രത്തിലാണ് ഈ ഉദ്യോഗസ്ഥനു നിയമനം. കൈക്കൂലിക്കേസിലും മയക്കുമരുന്ന് കേസ് അട്ടിമറിക്കലിലും ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി നേരിട്ടയാളാണ് ഇപ്പോൾ ഡിവൈ.എസ്.പി. പട്ടികയിലുള്ള മറ്റൊരാൾ. തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാസംഘം ഒരുക്കിയ രാത്രിവിരുന്നിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പങ്കെടുത്തത് അടുത്തിടെ വിവാദമായിരുന്നു. ഈ ഉദ്യോഗസ്ഥനും പ്രധാന സ്ഥാനം ലഭിച്ചിട്ടുണ്ട്.
ജില്ലയിലെ ഓപ്പഷേൻ തൂഫാൻ ഉൾപ്പെടെയുള്ള മയക്കുമരുന്നു കേസുകളാവും ഈ ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യുക. ‘സ്ഥലംമാറ്റുന്ന എല്ലാ ഡിവൈ.എസ്.പി.മാരുടെയും ജാതകം പരിശോധിക്കാനാകില്ലെന്ന്’ മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാതിയുണ്ടെങ്കിൽ നോക്കാമെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ ഇടതുസംഘടനകളുടെ തലപ്പത്തുണ്ടായിരുന്ന പല ഉദ്യോഗസ്ഥർക്കും അനുകൂലമായി സ്ഥലംമാറ്റം നൽകിയതിലും സേനയിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇടതുസംഘടനയുടെ ജില്ലാ നേതാക്കളായ നാലുപേർക്ക് അവർ ആവശ്യപ്പെട്ട പ്രകാരം ക്രമസമാധാനച്ചുമതല നൽകിയതായും ആക്ഷേപമുണ്ട്.





























