തിരുവനന്തപുരം: പിഎസ്‍സിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സംസ്ഥാന സർക്കാരിന് കടുത്ത അതൃപ്‌തി. ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സർക്കാർ അതിൽ തൃപ്തരല്ല. നാളെ ചേരുന്ന മന്ത്രിസഭ യോഗം വിജിലൻസ് അന്വേഷണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സാധ്യത. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികളുമായി ബന്ധപ്പെട്ട പരീക്ഷ നടത്തിപ്പില്‍ തെറ്റുപറ്റിയെന്ന് പിഎസ്‍സി തുറന്നു സമ്മതിച്ചിരുന്നു.10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്‌സി പത്രക്കുറിപ്പിൽ അടക്കം പറഞ്ഞത്. പരീക്ഷാ കൺട്രോളറെ അന്വേഷണത്തിന്‍റെ ചുമതല ഏൽപ്പിച്ച ചെയർമാനെതിരെ രൂക്ഷവിർശനങ്ങൾ ഇന്നലെ യോഗത്തിലും ഉണ്ടായി. ഒടുവിൽ കടുത്ത സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ചെയർമാൻ ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷിക്കട്ടെ എന്ന തീരുമാനമെടുത്തത്.
എന്നാൽ സംസ്ഥാന സർക്കാർ അതിൽ തൃപ്തരല്ല. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്ന നിലപാടിലാണ് സർക്കാർ. ഇല്ലെങ്കിൽ വസ്തുതകൾ പുറത്തുവരില്ല എന്ന വിലയിരുത്തലും സംസ്ഥാന സർക്കാരിലുണ്ട്. ഭരണഘടനാ സ്ഥാപനമാണെങ്കിലും അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തിന്‍റെ ഭാഗമായിട്ട് പിസ്‌സിയിലെ പരീക്ഷാക്രമിക്കേടും ഉൾപ്പെടുത്താം എന്ന നിയമപദേശം സംസ്ഥാന സർക്കാരിനെ ലഭിച്ചിട്ടുണ്ട് . ഇത് നാളെ ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യതയാണ് സംസ്ഥാന സർക്കാർ പരിഗണിക്കുന്നത്. ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിൽ മാത്രമല്ല, ആ കാലത്ത് നടന്ന പി എസ് സിയുടെ താൽക്കാലിക നിയമനങ്ങളിൽ അടക്കം പരിശോധന നടത്താനുള്ള ആലോചനയിലാണ് സർക്കാർ നിലവിലുള്ളത്.






























