കാഞ്ഞിരംകുളം : വീടിനു മുന്നിൽ ബൈക്ക് റേസ് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ അച്ഛനെയും രണ്ട് മക്കളെയും അവരുടെ പ്രായപൂർത്തിയാകാത്ത സുഹൃത്തിനെയും പോലീസ് അറസ്റ്റു ചെയ്തു. നെല്ലിമൂട് കണ്ണറവിള ആലുനിന്നകുഴി വാറുവിളാകം വടക്കരികത്ത് വീട്ടിൽ അജികുമാറിന്റെയും പ്രിയയുടെയും മകൻ മനു(23)വാണ് ഞായറാഴ്ച രാത്രി എട്ടരയോടെ കുത്തേറ്റ് മരിച്ചത്. കണ്ണറവിള വാറുവിളാകത്ത് വീട്ടിൽ തെങ്ങുകയറ്റ തൊഴിലാളി ബിജു(46), മക്കളായ അമ്പാടി എന്ന വിജിൻ(18), മിഥുൻ (19) ഇവരുടെ സുഹൃത്തായ പ്ലസ്ടു വിദ്യാർഥി എന്നിവരെയാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റു ചെയ്തത്. ബിജുവിന്റെ മകൻ അമ്പാടിയുടെ ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് കൊല്ലപ്പെട്ട മനുവിന്റെ വീടിനു മുന്നിലെത്തിയപ്പോൾ നിന്നു.
പെട്രോൾ വാങ്ങിക്കൊണ്ടുവന്ന് ഒഴിച്ചശേഷം ബൈക്ക് സ്റ്റാർട്ടാക്കി റേസ് ചെയ്തു. ബൈക്ക് തുടർച്ചയായി റേസ് ചെയ്തതിനെ മനു ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളുമായി. ഇതിനിടെ ബിജുവിന്റെ വീട്ടുകാരുമെത്തി മനുവുമായി വാക്കുതർക്കമുണ്ടായി. ഇരുവീട്ടുകാരും ഇടപെട്ട് വാക്കുതർക്കം പരിഹരിച്ചു. എന്നാൽ മനു സുഹൃത്തുക്കളുമായി ബിജുവിന്റെ വീട്ടിലെത്തി വീണ്ടും വാക്കുതർക്കമുണ്ടാക്കി. ഇതിനിടെ മനു കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അമ്പാടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഈ സമയം മനുവിന്റെ കൈയിൽനിന്ന് കത്തി പിടിച്ചുവാങ്ങി അമ്പാടി തിരിച്ചു കുത്തുകയായിരുന്നു. മനുവിന്റെ മുതുകത്താണ് കുത്തേറ്റത്. കുത്തേറ്റുവീണ മനുവിനെ സുഹൃത്തുക്കൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നെയ്യാറ്റിൻകര ആശുപത്രിയിലും ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായെങ്കിലും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഇടപെട്ട് പ്രശ്നം ഒഴിവാക്കി. ഞായറാഴ്ച രാത്രി നാലുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മനുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മനു ടൈൽസ് ഗാർഡൻ പണിക്കാരനാണ്. സഹോദരി: ലക്ഷ്മി. അമ്പാടിയെയും മിഥുനിനെയും ബിജുവിനെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്നാം പ്രതി പ്ലസ്ടു വിദ്യാർഥിയെ ജുവനൈൽ കോടതിയിലും ഹാജരാക്കി. മനുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കാഞ്ഞിരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.






























