തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കാനായി ഒരുക്കുന്ന കെ സ്മാർട്ട് ലോഞ്ച് ചെയ്യും മുൻപേ അംഗീകാര നിറവിൽ. ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപ്പന ചെയ്യുന്ന കെ സ്മാർട്ട് പ്ലാറ്റ്ഫോമിന്റെ ഡെവലപ്മെന്റും, ലക്ഷ്യങ്ങളും, പുരോഗതിയും വിലയിരുത്തി, നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ 22.5 കോടി രൂപയാണ് ഗ്രാന്റായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമായി ഏഴര കോടി രൂപ അനുവദിച്ച് ഉത്തരവായി. ലോഞ്ച് ചെയ്യും മുമ്പേ മികച്ച നേട്ടമാണ് കെ സ്മാർട്ട് സ്വന്തമാക്കിയിരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഇ ഗവേണൻസിൽ ദേശീയ തലത്തിലെ ശ്രദ്ധാകേന്ദ്രമാക്കി ഇൻഫർമേഷൻ കേരള മിഷനെ മാറ്റാൻ ഈ അംഗീകാരം സഹായകരമാകും.
ഇൻഫർമേഷൻ കേരളാ മിഷനെയും എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സന്തോഷ് ബാബുവിനെയും കെ സ്മാർട്ട് ഡെവലപ്മെന്റ് ടീമിനെയും മന്ത്രി അഭിനന്ദിച്ചു. നഗര പ്രദേശങ്ങളിലെ ഭരണ നിർവഹണവും പൊതുജനങ്ങള്‍ക്കുള്ള സേവനപ്രദാനവും പൂർണമായും കമ്പ്യൂട്ടർവത്കരിക്കാനും, അതിവേഗം സേവനം ലഭിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ സ്ഥാപനമായ എൻയുഡിഎം പ്രവർത്തിക്കുന്നത്. പ്രാദേശിക സർക്കാരുകളുടെ സേവനങ്ങളെ നൂതനവും മികവോടെയും ഒരുക്കി നൽകാനുള്ള സുപ്രധാന ചുവടുവെപ്പാണ് കെ സ്മാർട്ട് പ്ലാറ്റ്ഫോം. പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനുള്ള ഒന്‍പത് മൊഡ്യൂളുകളോടെ നവംബർ ആദ്യം കെ സ്മാർട്ട് ലോഞ്ച് ചെയ്യും. കൂടുതൽ സേവനങ്ങള്‍ തുടർന്ന് ചേർക്കും.





























