കൊല്ലം: അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു. കുട്ടികളുടെ കലോത്സവമാണ് നടക്കുന്നതെന്നും രക്ഷിതാക്കളുടെ മത്സരമായി കാണരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
24 വേദികളിലായി ഇനിയുള്ള അഞ്ചുനാൾ കൗമാര കലാപ്രതിഭകൾ മാറ്റുരയ്ക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സിനിമാ താരങ്ങളും ഉൾപ്പെടെ പങ്കെടുത്ത പ്രൗഢമായ ചടങ്ങിലായിരുന്നു ഉദ്ഘാടന ചടങ്ങ്. നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നതിന് പിന്നാലെയാണ് കലോത്സവത്തിന് തിരിതെളിയിച്ചത്. പരിപാടികളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങിൽ സിനിമാ താരം നിഖിലാ വിമൽ മുഖ്യാതിഥിയായി എത്തി. രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ആശ്രാമം മൈതാനത്തെ പ്രധാന വേദിക്ക് മുന്നിൽ പതാക ഉയർത്തിയതോടെയാണ് കലോത്സവ വേദി ഉണർന്നത്. 23 വേദികളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. പതിനാലായിരം വിദ്യാർഥികളാണ് അഞ്ചു നാൾ നീളുന്ന കലാമേളയുടെ ഭാഗമാകുന്നത്. കോഴിക്കോട്ട് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പ് ഇടുക്കിയിലെയും കോട്ടയത്തെയും പത്തനംതിട്ടയിലെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നലെ കലോല്‍സവ നഗരിയിൽ എത്തി.





























