തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ബിജെപിയുടെ സംസ്ഥാന വ്യാപക പോലീസ് സ്റ്റേഷൻ മാർച്ച്. ബിജെപിയുടെ 27 സംഘടനാ ജില്ലകളിലെ എസ്.പി, ഡി.വൈ.എസ്.പി. ഓഫീസുകളിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ഫോർട്ട് എസി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തൃശൂർ എസിപി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ കീഴിൽ കസ്റ്റഡി മർദ്ദനവും പീഡനവും നാൾക്കുനാൾ വർധിച്ചുവരികയാണെന്ന് ബിജെപി ആരോപിച്ചു. അതിനിടെ കസ്റ്റഡി മർദ്ദനവും രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങൾക്കുമിടെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും.
ഭരണ – പ്രതിപക്ഷ ആരോപണങ്ങളിൽ സഭ സമ്മേളനം സജീവമാകും. പോലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞ് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി പ്രതിരോധം തീർക്കാനാകും ഭരണപക്ഷ ശ്രമം. അയ്യപ്പ സംഘമവും, ശബ്ദ രേഖ വിവാദവും, ആരോഗ്യ വകുപ്പിലെ വീഴ്ചകളും സഭയിൽ ചർച്ചയാകും. സെപ്റ്റംബർ 15 നും ഒക്ടോബർ 10 നും ഇടയിലുള്ള 12 ദിവസമാണ് സഭ ചേരുക.






























