പത്തനംതിട്ട : കേരളത്തിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും സർവ്വനാശം വിതക്കുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിപക്ഷ സമരത്തെപ്പോലും വർഗീയവൽക്കരിച്ച് മുഖ്യമന്ത്രിയും മാർക്സിസ്റ്റ് പാർട്ടിയും കേരളത്തിൽ നേട്ടം കൊയ്യുവാൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ പറഞ്ഞു.
ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ കൺവൻഷൻ പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ കെ. റെയിൽ പദ്ധതിയുടെ പിന്നിൽ സംഘടിത ഗൂഢാലോചനയും വൻ സാമ്പത്തിക ലക്ഷ്യങ്ങളുമാണുള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടത്തിയ അഴിമകൾ മറക്കാത്ത കേരളത്തിലെ ജനങ്ങൾ സിൽവർ ലൈൻ പദ്ധതിയുടെ പിന്നിലുള്ള ലക്ഷ്യങ്ങളെക്കുറിച്ചും ബോദ്ധ്യമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കൊലപാതകികളും ക്രിമിനലുകളും ഗുണ്ടാ സംഘങ്ങളും അഴിഞ്ഞാടുകയാണെന്നും ഇവരെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമാന്നെന്നും എം.എ നസീർ പറഞ്ഞു. ബൂത്ത് കമ്മിറ്റികൾക്ക് താഴെ യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം കേരളത്തിലെ കോൺഗ്രസ് സെമി കേഡർ സംവിധാനത്തിലൂടെ കരുത്താർജ്ജിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, സുനിൽ എസ്.ലാൽ, റോജി പോൾ ഡാനിയേൽ, വി.ആർ സോജി എന്നിവർ പ്രസംഗിച്ചു. കോൺഗ്രസിന്റെ നൂറ്റി മുപ്പത്തി ഏഴാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സി ആഹ്വാനം ചെയ്തിട്ടുള്ള നൂറ്റിമുപ്പത്തി ഏഴ് രൂപാ ചലഞ്ചിൽ ഒരു ബൂത്തിൽ നിന്നും അൻപത് പേരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.