ചെന്നൈ: കാവേരി നദിക്കു കുറുകെ കർണാടകയുടെ മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ സെപ്റ്റംബർ 20 മുതൽ അഞ്ചുദിവസത്തെ സംസ്ഥാനവ്യാപക സമരം സംഘടിപ്പിക്കുമെന്ന് തമിഴ്നാട്ടിലെ കർഷക സംഘടനകൾ പ്രഖ്യാപിച്ചു. പൂമ്പുഹാറിൽ നിന്ന് ആരംഭിക്കുന്ന സമരത്തിന് ശേഷം ആവശ്യമായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് വിഷയം ഉന്നയിക്കുമെന്നും നേതാക്കൾ അറിയിച്ചു.
കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടറുമായി ഗുരുഗ്രാമിൽ നടന്ന ചർച്ചക്ക് ശേഷമാണ് സമര പ്രഖ്യാപനം. കർണാടക രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കർഷക സംഘടനാ നേതാവ് പി.ആർ. പാണ്ഡ്യൻ ആരോപിച്ചു. തമിഴ്നാട്, പുതുച്ചേരി, കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി എന്നിവയുടെ അനുമതിയില്ലാതെ കേന്ദ്ര ജല കമ്മീഷന് സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ട് നിയമപരമായി അസാധുവാണെന്നും അദ്ദേഹം പറഞ്ഞു






























