റാന്നി : അത്തിക്കയം – ചെത്തോങ്കര റോഡിലെ കരികുളം സംരക്ഷിത വനമേഖലയിലുള്ള കലുങ്കിന്റെ പാരപ്പറ്റ് അജ്ഞാത വാഹനമിടിച്ച് പൂർണ്ണമായും തകര്‍ന്നത് അപകട ഭീഷണിയാകുന്നു. രാത്രി സമയങ്ങളില്‍ ഉള്‍പ്പെടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും തകർന്ന പാരപ്പറ്റ് വലിയ ഭീഷണിയാവുകയാണ്. അജ്ഞാത വാഹനം ഇടിച്ചാണ് സംരക്ഷണ ഭിത്തി തകർന്നതെന്നാണ് കരുതുന്നത്. കരികുളം വനമേഖലയിലെ വളവും ഇറക്കവും നിറഞ്ഞ ഭാഗത്താണ് തകര്‍ന്ന കലുങ്ക് സ്ഥിതിചെയ്യുന്നത്. അപകടകരമായ കുഴിയിലേക്ക് വാഹനങ്ങൾ പതിക്കാതിരിക്കാൻ നിർമ്മിച്ച പാരപ്പറ്റ് തകർന്നതോടെ ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ അപകടത്തിന് കാരണമായേക്കാവുന്ന സ്ഥിതിയാണ്.
പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്തതും രാത്രിയിലെ കനത്ത മൂടൽമഞ്ഞും അപകട ഭീഷണി ഇരട്ടിയാക്കുന്നു. ഈ പാതയിലൂടെ ദിനംപ്രതി നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും സ്കൂള്‍ ബസുകളുമാണ് കടന്നുപോകുന്നത്. കാൽനട യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ അപകട ഭീഷണി നേരിടുന്നത്. ഈ വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടലുണ്ടാകണമെന്നും തകർന്ന പാരപ്പറ്റ് പുനർനിർമ്മിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. പാരപ്പറ്റ് തകര്‍ന്ന സാഹചര്യത്തില്‍ ഉടന്‍ താത്കാലിക മുന്നറിയിപ്പ് ബോർഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചില്ലെങ്കില്‍ ഇവിടെ വലിയ അപകടം നടക്കുവാന്‍ സാധ്യത ഏറെയാണ്.































