തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കണക്കുകൾ. അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ ഏഴുവർഷത്തിനിടെ നടന്ന അതിക്രമങ്ങളിൽ 370 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പത്തിൽ കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെല്ലാം ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്നു നിയമമുണ്ട്.
പല തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതി പ്രഹസനം മാത്രമാണ്. ഇത്തരം സമിതികളിൽ നിന്നു ലഭിക്കുന്ന പരാതികളിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന്ന് പകരം സമ്മർദം ചെലുത്തി ഒത്ത് തീർപ്പാക്കുന്നതായും ആക്ഷേപമുണ്ട്. 2016 മുതൽ 2023 മാർച്ച് വരെ തൊഴിലിടങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ട 370 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശാരീരികവും ലൈംഗികവുമായ ആക്രമണങ്ങളും ഇതിൽ ഉൾപ്പെടും. മാനസികമായും ജാതീയമായുമുള്ള അതിക്രമങ്ങൾ പുറം ലോകം അറിയുന്നുമില്ല.
പലതും തൊഴിലിടങ്ങളിൽ തന്നെ ഒതുക്കി തീർക്കുന്നതിനാലാണ് പരാതികൾ ഉയരാത്തതെന്നു സ്ത്രീകളുടെ സംഘടനകൾ തന്നെ വ്യക്തമാക്കുന്നു. തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സ്വയം പ്രതിരോധ പരിശീലനം ഉൾപ്പെടെ ലഭ്യമാക്കുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം നൽകാനും നടപടി സ്വീകരികാനും നിർദ്ദേശം നൽകിയിട്ടുണ്ടാണ് സർക്കാർ വാദം. എന്നാൽ നിർദ്ദേശങ്ങൾ പേപ്പറുകളിൽ മാത്രമായി ഒതുങ്ങുകയാണ്.





























