മലപ്പുറം: പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ പോലീസിൽ കീഴടങ്ങി. നിലമ്പൂർ സ്വദേശിയും അധ്യാപികയുമായ ഉമൈറ പെരിന്തൽമണ്ണ പോലീസിലാണ് കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ മാതാവ് അര്‍ബുദബാധിതയായി 2020 ഒക്ടോബറിലാണ് മരിച്ചത്. തൊട്ടടുത്ത മാസമായിരുന്നു പിതാവ് ഉമൈറയെ വിവാഹം കഴിച്ചത്. കുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്ന അതേ സ്കൂളില്‍ ഉമൈറ അധ്യാപികയായി ജോലിയില്‍ കയറുകയും ചെയ്തു. സ്വന്തം ഉമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പിന്നീട് പിതാവ് കോടതി വഴി കുട്ടിയുടെ സംരക്ഷണം ഏറ്റുവാങ്ങുകയും ചെയ്തു.
ആഴ്ചയില്‍ രണ്ടുദിവസം ഉമ്മയുടെ മാതാപിതാക്കള്‍ കുട്ടിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞമാസമാണ് കുട്ടിയുടെ ദേഹത്താകെ മുറിവുകളും പാടുകളും ഇവര്‍ കാണുന്നത്. കുട്ടിക്ക് നടക്കാനും പ്രയാസമുണ്ടായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. താന്‍ കുട്ടിയെ ഉപദ്രവിച്ചതായി ഉമൈറ ബന്ധുക്കളോട് സമ്മതിക്കുകയും ചെയ്തു.കേസെടുത്തതിന് പിന്നാലെ ഉമൈറ ഒളിവില്‍ പോകുകയായിരുന്നു. ഇന്നാണ് പോലീസില്‍ കീഴടങ്ങിയത്.





























