റാന്നി: റോഡിലെ വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതിനെ ചൊല്ലി വകുപ്പുകള്‍ തമ്മിലുള്ള തർക്കത്തിനൊടുവില്‍ തൂണുകള്‍ മാറ്റി വൈദ്യുതി വകുപ്പ്. റോഡിന്‍റെ വശത്തെ കോണ്‍ക്രീറ്റും പൂട്ടുകട്ടകളും പാകുന്ന പണികള്‍ കരാര്‍ കമ്പനി നടത്തിയ ശേഷമാണ് വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ചത്. അത്തിക്കയം- റാന്നി റോഡിൽ കണ്ണമ്പള്ളി സ്കൂളിന് സമീപത്തെ വളവില്‍ ഉൾപ്പടെയുള്ള അപകടക്കെണിയായ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാതെ അതേ സ്ഥാനത്ത് നിര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തത് പരാതിക്കിടയാക്കിയിരുന്നു. ചെത്തോങ്കര മുതൽ അത്തിക്കയം വരെയുള്ള റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജോലികള്‍ ഏകദേശം പൂര്‍ത്തീകരിച്ചു. കക്കുടുമൺ മുതൽ ചെത്തോങ്കര വരെയുള്ള പ്രദേശങ്ങളിലെ വൈദ്യുതി തൂണുകൾ വശങ്ങളിലേക്ക് നേരത്തെ മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ കക്കുടുമൺ മുതൽ അത്തിക്കയം വരെയുള്ള തൂണുകൾ മാറ്റിയില്ല. മാറ്റാത്ത ഈ തൂണുകള്‍ യാത്രക്കാർക്ക് ഭീഷണിയായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് തൂണിനോടു ചേർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. പെരുനാട് കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിലാണ് ഇവിടം. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തുക മുഴുവനായി ബോർഡിലേക്ക് ഒടുക്കാത്തതിനാലാണ് തൂണുകള്‍ മാറ്റാൻ വൈകുന്നതെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാൽ ഭൂരിഭാഗം തുകയും ബോർഡിൽ അടച്ചെന്നും അപകട ഭീഷണി നേരിടുന്ന തൂണുകൾ മാറ്റാൻ ഇതിൽ നിന്ന് കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ നിലപാട് എടുത്തിരുന്നു. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാലും യാത്രക്കാര്‍ക്ക് ഗുണം കിട്ടാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി സമരങ്ങളും നടന്ന ശേഷമാണ് ഇപ്പോള്‍ വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിച്ചത്.





























