കോന്നി: കേരളമാകെ കരിയാട്ടത്തിനായി കാത്തിരിക്കുകയാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ. സംഘാടക സമിതി ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി കരിയാട്ടം ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം കോന്നിയ്ക്ക് നല്കുമെന്നും അദ്ദേഹം പറഞ്ഞു. കോന്നി കേരളത്തിലെ തന്നെ ഏറ്റവും പ്രകൃതി സുന്ദരമായ പ്രദേശമാണ്. എല്ലാ പഞ്ചായത്തിലും ഒന്നിലധികം ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപേ മനുഷ്യവാസത്തിൻ്റെ സൂചന നല്കുന്ന പഴക്കമുള്ള തകർന്ന ക്ഷേത്രങ്ങൾ വനമേഖലയിൽ വ്യാപകമായി കാണാൻ കഴിയും. ഇതാകെ കോന്നിയുടെ അനന്ത സാധ്യതകളാണ്. ഇവയാകെ വികസിപ്പിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്. തീർത്ഥാടക ടൂറിസം മേഖലയിലും മുന്നോട്ട് പോകേണ്ടതുണ്ട്.
കരിയാട്ടത്തിലൂടെ ഇവയെല്ലാം പൊതു ശ്രദ്ധയിലെത്തിച്ച് വിപുലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെയുള്ള 10 ദിവസം കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് കോന്നി കരിയാട്ടം നടക്കുന്നത്. നിരവധി അനുബന്ധ പരിപാടികളാണ് കരിയാട്ടത്തിനൊപ്പം നടക്കുന്നത്. ഓരോ ദിവസവും സംഘാടക സമിതി ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് മുന്നോട്ട് പോകുന്നത്.





























