തിരുവനന്തപുരം : സംസ്ഥാനത്തെ തെരുവ് നായ വിഷയത്തിൽ അടിയന്തര പരിഹാരം ഉടൻ ഉണ്ടായേക്കില്ല. നായ്ക്കളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോം കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. പേ വിഷ ബാധയ്‌ക്കെതിരായ വാക്സിനേഷൻ ഡ്രൈവിന് പ്രഥമ പരിഗണന. സന്നദ്ധ സംഘടനകളെയും വ്യക്തികളെയും തെരഞ്ഞെടുത്ത് പരിശീലനം നൽകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്ന തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാനായി ഇന്ന് തദ്ദേശതല യോഗം ചേരും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും യോഗമാണ് ചേരുക. കാറ്ററിംഗ്, ഹോട്ടൽ, മാംസ വ്യാപരികൾ ഉൾപ്പടെയുള്ളവരുമായി ഇതിനായി ചർച്ച നടത്തും. ഇതിന് മുന്നോടിയായി ആണ് ഇന്നത്തെ തദ്ദേശതല യോഗം.
മാലിന്യ നീക്കം, വാക്സിനേഷൻ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായാണ് യോഗം വിളിച്ചിട്ടുളളത്. വൈകീട്ട് മൂന്ന് മണിക്ക് ഓണലൈൻ ആയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.തെരുവ് നായ നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനായി ഇന്നലെ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ മലിന്യനീക്കത്തിന് അടിയന്തര നടപടികൾ എടുക്കാൻ നിശ്ചയിച്ചിരുന്നു.