തിരുവനന്തപുരം : രാജ്യത്ത് കഴിഞ്ഞ വർഷം 37 ലക്ഷം പേർക്ക് തെരുവ് നായുടെ കടിയേറ്റതായും 54 പേർ പേവിഷ ബാധയേറ്റ് മരിച്ചതായും നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ നാഷണൽ റാബിസ് കൺട്രോൾ പ്രോഗ്രാം ശേഖരിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും വിമൻ ഇന്ത്യ മൂവ്മെൻ്റ്. തെരുവ് നായ ആക്രമണത്തിന്‍റെ ഇരകളിൽ 5 ലക്ഷത്തോളം പേർ 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ് എന്നത് ഗൗരവതരമാണ്. കേരളത്തിൽ മാത്രം കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ 17 ലക്ഷം പേർക്ക് തെരുവുനായയുടെ കടിയേറ്റതായാണ് വിവരം. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ 165136 പേർക്ക് തെരുവ് നായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്തുവെന്നാണ് ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരം. കാൽനട, ഇരുചക്ര വാഹന യാത്രക്കാർ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാണ്. വന്ധ്യംകരണ പദ്ധതി പാളിയതോടെ നായ്ക്കളുടെ എണ്ണം വർധിച്ചു.
കേന്ദ്ര വ്യവസ്ഥ മൂലം തെരുവ് നായ്ക്കളെ പിടികൂടാനുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങൾ ഉപേക്ഷിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് തെരുവ് നായ്ക്കൾ കൂടി വന്നതോടെ നാട്ടുകാർ ഇരട്ടി ദുരിതത്തിലായി. സ്കൂൾ കുട്ടികൾക്ക് നായ്ക്കളെ ഭയക്കാതെ നടന്ന് സ്കൂളിലെത്താൻ കഴിയുന്നില്ല. നായ കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങൾ ചെറുതല്ല. അപകടത്തിൽപെടുന്ന പലരും ദിവസങ്ങളും മാസങ്ങളും ചികിത്സ തേടണം. തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏറ്റവും വലിയ തടസം കേന്ദ്രസർക്കാരിന്റെ ആനിമൽ ബെർത്ത് കണ്ട്രോൾ റൂൾസ് (എബിസി ചട്ടങ്ങൾ) ആണെന്നാണ് കേരള സർക്കാരിൻ്റെ വാദം. എബിസി ചട്ടപ്രകാരം വന്ധ്യംകരണം നടത്താൻ മാത്രമേ സാധിക്കുകയുള്ളൂ. അതിന് എയർകണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തീയേറ്ററും സിസിടിവി ക്യാമറയും റഫ്രിജറേറ്ററും അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാകണം. കേന്ദ്രത്തിന്റെ മറ്റ് നിർദ്ദേശങ്ങളും അപ്രായോഗികമാണ് എന്നാണ് മന്ത്രി പറയുന്നത്. മനുഷ്യത്വരഹിതമായ ഇത്തരം നിയമങ്ങളെ മറികടക്കാൻ നിയമസഭയിൽ നിയമം പാസാക്കാൻ ഇരു മുന്നണികളും തയ്യാറാകണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ഐ ഇർഷാന, സംസ്ഥാന സെക്രട്ടറിമാരായ റൈഹാനത്ത് സുധീർ, കെ. കെ ഫൗസിയ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സൽമസ്വാലിഹ്, സുലൈഖ റഷീദ്, ബാബിയ ഷെരീഫ് എന്നിവർ സംസാരിച്ചു.





























