കോന്നി : കോന്നിയിൽ തെരുവ് നായ ആക്രമണം വർധിക്കുന്നു. കഴിഞ്ഞ ദിവസമാണ് കോന്നി കുളത്തിങ്കലിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന യുവാവിനെയും ആടുകളെയും തെരുവ് നായ ആക്രമിച്ചു. കുളത്തിങ്കൽ തടത്തിൽ പുത്തൻവീട്ടിൽ രതീഷിനെയാണ് തെരുവ് നായ ആക്രമിച്ചത്. തടത്തിൽ വീട്ടിൽ രത്നമ്മയുടെ ആടുകളെയും തെരുവ് നായ ആക്രമിച്ചു. കോന്നിയിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവിധ പ്രദേശങ്ങളിലായി തെരുവ് നായയുടെ ആക്രമണം വർധിച്ചു വരികയാണ്.
കുറച്ചു മാസങ്ങൾക്ക് മുൻപാണ് കോന്നി മാമൂട്ടിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ പശുവിന് പേ ഇളകുകയും ഇതിനെ പിന്നീട് ദയാവധം നടത്തുകയും ചെയ്തത്. കോന്നി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വർധിച്ചു വരുന്ന തെരുവ് നായ ശല്ല്യത്തിന് പരിഹാരം കാണുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒട്ടേറെ ബൈക്ക് യാത്രക്കാരും കാൽ നടയാത്രക്കാരും തെരുവ് നായയുടെ ആക്രണത്തിന് ഇതിനോടകം ഇരകളായിട്ടുണ്ട്.
കോന്നിയിലെ നിർമ്മാണം നടക്കുന്ന കെ എസ് ആർ റ്റി സി ഡിപ്പോ, നാരായണപുരം ചന്ത തുടങ്ങിയ പല ഭാഗങ്ങളിലും തെരുവ് നായ ശല്യം വർധിക്കുന്നുണ്ട്. പുലർച്ചെ വ്യായാമത്തിന് പോകുന്നവരും ബസ് കയറുവാൻ പുലർച്ചെയും രാത്രിയിലും കോന്നിയിൽ എത്തുന്നവർക്കും എല്ലാം തെരുവ് നായയുടെ കടി ഏൽക്കേണ്ടി വന്നിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും നായകുട്ടികളെ ചാക്കിൽ കെട്ടിയും മറ്റും പൊതു നിരത്തുകളിൽ ഉപേക്ഷിക്കുന്നതും എല്ലാം തെരുവ് നായയുടെ ശല്യം വർധിക്കുന്നതിന് കാരണമായി തീരുന്നുണ്ട്.





























