ഡൽഹി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഇന്ന് അന്തിമ വിധി പ്രസ്താവിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10:30-ഓടെ ഈ സുപ്രധാന കേസിൽ വിധി പറയുക. തെരുവുനായ വിഷയത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോൾ വിധി വരുന്നത്. ഡൽഹിയിലെ തെരുവുനായ വിഷയത്തിലാണ് സുപ്രീം കോടതി ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും മുൻപ് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധികൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.ജെ. ആചാര്യ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിൽ വാദം കേട്ടത്. തെരുവുനായ ശല്യം രാജ്യത്ത് വലിയൊരു പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ദേശീയപാതകളിലും സ്കൂളുകളിലും അലഞ്ഞുതിരിയുന്ന നായകളെ അവിടെ നിന്ന് മാറ്റണമെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശിച്ചിരുന്നു. തെരുവുനായ ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ കോടതി വിധി അതീവ നിർണ്ണായകമാണ്. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് കോടതി നൽകുന്ന പുതിയ നിർദ്ദേശങ്ങൾ എന്തൊക്കെയായിരിക്കും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.






























