കോന്നി : കോന്നിയിലും കിഴക്കൻ മലയോര മേഖലകളിലും തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നു. കോന്നി നാരായണപുരം ചന്ത,കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷന് പരിസരം,വകയാർ,കൊല്ലൻപടി, എലിമുള്ളുംപ്ലാക്കൽ, അട്ടച്ചാക്കൽ, ചെങ്ങറ തുടങ്ങിയ സ്ഥലങ്ങൾ തണ്ണിത്തോട്, ഏനാദിമംഗലം ,പ്രമാടം,മലയാലപ്പുഴ,ചിറ്റാർ,സീതത്തോട് തുടങ്ങിയ പഞ്ചായത്തുകൾ എന്നിവടങ്ങളിൽ എല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്. നഗരത്തിലും ഗ്രാമീണ റോഡുകളിലും അടക്കം കൂട്ടത്തോടെ ഇറങ്ങുന്ന തെരുവ് നായകൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്‌കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാരെ ആക്രമിക്കുവാൻ ഓടിക്കുന്നത് പതിവാണ്. മണ്ഡലത്തിൻറെ വിവിധ ഭാഗങ്ങളിൽ നായകളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിവരും അനവധിയാണ്. കോന്നി കെ എസ് ആർ ടി സി ഓപ്പറേറ്റിങ് സ്റ്റേഷന് ഉള്ളിൽ നിർത്തിയിട്ടിരിക്കുന്ന ബസുകൾക്ക് അടിയിൽ ആണ് നായകൾ കൂടുതലും താവളമുറപ്പിക്കുന്നത്.ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിലും നായശല്യം രൂക്ഷമായാണ്. എലിമുള്ളുംപ്ലാക്കലിന് സമീപമുള്ള സ്ഥലമായ ഞള്ളൂരിൽ വീട്ടിൽ വളർത്തിയ നായ്ക്കളെയും നായകുട്ടികളെയുംഅടക്കം ഉപേക്ഷിക്കുന്നുണ്ട്. ഇവയെല്ലാം എലിമുള്ളുംപ്ലാക്കലിലെ പഴയ കെട്ടിടങ്ങളുടെ പരിസരത്താണ് താവളമുറപ്പിക്കുന്നത്.രാത്രിയിൽ പ്രദേശ വാസികളായ നിരവധി ആളുകളെ നായകൾ കടിക്കുവാൻ ഓടിച്ച സംഭവങ്ങളും അനവധിയാണ്.
കോന്നിയിലെ റോഡരികിലും മറ്റും വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും തെരുവ് നായകൾക്ക് വളരുവാൻ അവസരം ഒരുക്കുന്നുണ്ട്.മനുഷ്യരെ മാത്രമല്ല വീട്ടിൽ വളർത്തുന്ന നായ്ക്കളെയും കന്നുകാലികളെയും അടക്കം തെരുവ് നായകൾ ആക്രമിക്കുന്നുണ്ട്.കൂടാതെ മാലിന്യ അവശിഷ്ടങ്ങൾ വീടുകളുടെ മുറ്റത്തും വ്യാപാര സ്ഥാപനങ്ങളുടെ മുറ്റത്തും നായകൾ കൊണ്ടുവന്ന് ഇടുന്നതും നാട്ടുകാർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.നായ ശല്യം മൂലം കുട്ടികളെ സ്‌കൂളിൽ വിടാൻ പോലും ഭയമാണെന്ന് മാതാപിതാക്കൾ പറയുന്നു.രോഗങ്ങൾ വന്ന നായകളും കൂട്ടത്തിൽ ഉണ്ട്.കോന്നി കൊല്ലൻപടിയിൽ മുൻപ് തെരുവ് നായ പശുവിനെ ആക്രമിച്ചിരുന്നു.





























