അടൂര്‍ : അടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ജീവന് പോലും ഭീക്ഷണിയാവുകയാണ് തെരുവ് നായ്ക്കള്‍. സ്കൂളിന്റെ വരാന്ത മുഴുവൻ നായകൾ കൈയ്യടക്കിയിരിക്കുകയാണ്. സ്കൂൾ പരിസരത്ത് കാടു വളർന്നുനിൽക്കുകയാണ്.ഇത് നായ്ക്കള്‍ക്ക് ഒരു താവളമായി. കാട്ടിനുള്ളിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കാട് വെട്ടിത്തെളിക്കുന്നത് സംബന്ധിച്ച് ജില്ലാ, ഗ്രാമപ്പഞ്ചായത്ത് അധികൃതരോട് വിവരം അറിയിച്ചതാണ്. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
സ്കൂൾ പരിസരത്ത് റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാണ്. മാലിന്യം ഭക്ഷിക്കാൻ എത്തിയ നായകളാണ് ഇപ്പോൾ സ്കൂളിൽ തമ്പടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയോ പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ ചെയ്യാനുള്ള പദ്ധതികൾ അധികൃതർ നടപ്പാക്കണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ വന്ധ്യംകരണം ഫലപ്രദമല്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. വന്ധ്യംകരണം കഴിഞ്ഞാൽ നായകളെ അതേ സ്ഥലത്തുതന്നെ കൊണ്ടു വിടുന്നതായിരുന്നു പദ്ധതി. എന്നാൽ ഇത് പലവിധ കാരണങ്ങളാൽ നടന്നില്ല. പകരമായി നായകളെ സൗകര്യപ്രദമായ ആൾതാമസമില്ലാത്ത മറ്റു സ്ഥലങ്ങളിൽ കൊണ്ടുവിടുന്ന പദ്ധതി നടപ്പാക്കിയാൽ സൗകര്യമാകുമെന്നാണ് പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ മുൻപോട്ടുവയ്ക്കുന്ന നിർദേശം.