ഡൽഹി : കേരളത്തിന് ജീവികളെ കൊല്ലുന്നതിലാണ് താൽപ്പര്യമെന്നും മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ കൊല്ലുന്ന രീതിയാണ് കേരളം പിന്തുടരുന്നത് എന്നും ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ മേനക ഗാന്ധി ആരോപിച്ചു. അനിമൽ ബർത്ത് കൺട്രോൾ പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരള സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് അവർ കുറ്റപ്പെടുത്തി. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ കേരളത്തിൽ ഒരു പുതിയ എബിസി സെന്ററോ ഷെൽട്ടറോ പോലും നിർമ്മിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. എബിസി ചുമതല കുടുംബശ്രീയെ ഏൽപ്പിച്ചത് വൻ പരാജയമായിരുന്നുവെന്നും അവർ ആരോപിച്ചു.
അയ്യായിരത്തോളം കാട്ടുപന്നികളെ കൊന്നൊടുക്കിയത് വനനശീകരണത്തിനും ഭാവിയിൽ വലിയ പ്രളയത്തിനും കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ ഇത് കാരണമാകുമെന്നും അവർ പറഞ്ഞു. സുപ്രീം കോടതി ഈ വിഷയത്തിൽ തോൽവി സമ്മതിച്ചിരിക്കുകയാണ്. മുൻ ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയാത്തതിനാൽ ഇനി പരാതികളുമായി ഹൈക്കോടതികളെ സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത് എന്ന് അവർ വ്യക്തമാക്കി.
ഓരോ ജില്ലയിലും കൃത്യമായ നിരീക്ഷണ സമിതികളും ഷെൽട്ടറുകളും എബിസി സെന്ററുകളും സ്ഥാപിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ തെരുവുനായ പ്രശ്നം പരിഹരിക്കാനാകുമെന്ന് മേനക ഗാന്ധി പറഞ്ഞു. എൻജിഒകൾക്ക് കൃത്യമായ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. കേരള സർക്കാർ കഴിഞ്ഞ 25 വർഷമായി ഈ കാര്യങ്ങൾക്കായി ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ല എന്നും അവർ അഭിപ്രായപ്പെട്ടു.






























