തൃശൂർ: കുതിരാനിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ഒരാഴ്ചക്കിടിയിൽ നിരവധി തവണ ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടാന ആളുകളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയാണ്. വനം വകുപ്പും മുൻ വനം മന്ത്രി എ.കെ. ശശീന്ദ്രനും നൽകിയ ഉറപ്പ് പാലിക്കാതായതോടെ ഈ മേഖലയിലെ ജനങ്ങൾ കാട്ടാന ശല്യത്താൽ വലയുകയാണ്. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
പീച്ചി-വാഴാനി വനമേഖലയോട് ചേർന്ന് കിടക്കുന്ന തൃശൂർ പാണംഞ്ചേരി പഞ്ചായത്തിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനകൾ സ്വൈര്യ വിഹാരം നടത്തുകയാണ്. ജനവാസ മേഖലയിൽ ഇറങ്ങി നിരന്തരം ഭീതി പരത്തുന്ന കൊമ്പൻ വൻ കൃഷിനാശമാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രമുണ്ടാക്കിയത് എന്ന് പ്രദേശവാസികൾ പറഞ്ഞു.






























