റാന്നി : വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് സർക്കാരും കെ.എസ്.ഇ.ബി.യും നിയന്ത്രണവും പവർ കട്ടും ഏർപ്പെടുത്താൻ ആലോചിക്കുമ്പോഴും പകൽ വെളിച്ചത്തിലും സ്ട്രീറ്റ് ലൈറ്റുകള്‍ ദിവസങ്ങളോളം അണയാതെ കത്തുന്ന കാഴ്ച നാട്ടുകാരുടെ അമർഷത്തിന് ഇടയാക്കുന്നു. കെ.എസ്.ഇ.ബി. റാന്നി നോർത്ത് സെക്ഷന്റെ പരിധിയിലുള്ള ഐത്തല – ചൊവ്വൂർക്കടവ് – ആറ്റുതീരം റോഡിലാണ് അധികൃതരുടെ ഈ കടുത്ത അനാസ്ഥ. വടശ്ശേരിക്കര പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ ഉൾപ്പെടുന്ന ഈ റോഡിലെ വൈദ്യുതി ലൈനുകളോ തെരുവുവിളക്കുകളോ ശ്രദ്ധിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം. കൂടാതെ റോഡിലെ വൈദ്യുതി തൂണുകളിലും ലൈനുകളിലും കാടും വള്ളിപ്പടർപ്പുകളും മൂടിക്കിടന്നിട്ടും അത് നീക്കം ചെയ്യുവാന്‍ ജീവനക്കാർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
പഴവങ്ങാടി, വടശ്ശേരിക്കര പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന റോഡാണിത്. കെ.എസ്.ഇ.ബി നോർത്ത് സെക്ഷന്റെയും മറ്റ് അനുബന്ധ ഓഫീസുകളുടെയും അതിർത്തി പ്രദേശമായതിനാൽ രണ്ട് ഓഫീസുകളിലെയും ജീവനക്കാർ ഈ മേഖലയെ പൂർണ്ണമായി അവഗണിക്കുകയാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഈ ഉത്തരവാദിത്വമില്ലാത്ത സമീപനം കാരണം സ്ട്രീറ്റ് ലൈറ്റുകള്‍ കത്തുന്നതും അണയുന്നതും ആരും അറിയാത്ത സ്ഥിതിയാണ്. ഒരുവശത്ത് വൈദ്യുതി ലാഭിക്കാൻ സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുമ്പോൾ മറുവശത്ത് നടക്കുന്ന ഈ അനാസ്ഥ അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






























