തിരുവനന്തപുരം: തലസ്ഥാന നഗരത്തെ വിറപ്പിച്ച തെരുവുനായ കിലോമീറ്ററുകൾ ഓടിനടന്ന് കടിച്ചത് അൻപതിലേറെ പേരെ. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കാരയ്ക്കാമണ്ഡപത്തിൽനിന്ന് ആരംഭിച്ച ആക്രമണം രാത്രി പാറ്റൂർ വരെ തുടർന്നു. ഇതിനിടെ പാപ്പനംകോട്, നേമം, കൈമനം, മരുതൂർകടവ് പാലം, ആറ്റുകാൽ, മണക്കാട് എന്നിവിടങ്ങളിൽ റോഡിൽ നിന്നവർക്ക് കടി കിട്ടി. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേമം സ്റ്റുഡിയോ റോഡിൽ ഗുരുതരമായ കടിയേറ്റ സ്ത്രീയെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇവരുടെ കാലിലെ എല്ലു പുറത്തുകാണുംവിധമാണ് കടിയേറ്റത്. ഒരു നായ തന്നെയാണ് പത്ത് കിലോമീറ്റർ ഓടി എല്ലാവരെയും കടിച്ചതെന്നാണ് വിവരം. ഇതിന് പേവിഷബാധയുള്ളതായി സംശയിക്കുന്നു.
ശനിയാഴ്ച രാത്രിവരെയും നായയെ പിടികൂടാനായിട്ടില്ല. രാത്രിയോടെ നഗരസഭയുടെ നാലു ഡോഗ് ക്യാച്ചർമാർ നായയെ തിരഞ്ഞിറങ്ങി. പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. ജനറൽ ആശുപത്രിയിൽ 30-ഓളം പേരും മെഡിക്കൽ കോളേജിൽ 12 പേരും ചികിത്സ തേടിയെത്തി. നേമം ശാന്തിവിള ആശുപത്രിയിലും 8 പേർ ചികിത്സ തേടിയിട്ടുണ്ട്. പോത്തീസിന്റെ അടുത്തു നിന്നാണ് നിരവധി പേരെ നായ കടിച്ചത്. ചികിത്സ തേടിയ എല്ലാവർക്കും പേവിഷ വാക്സിൻ കൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.






























