പത്തനംതിട്ട: ജില്ലയിലെ സഹകരണ മേഖലയെ സി.പി.എം കൊള്ളയടിച്ചുവെന്നും പുതിയ യു.ഡി.എഫ് സർക്കാർ ഈ തട്ടിപ്പുകളിൽ സമഗ്രമായ അന്വേഷണം നടത്തി നിക്ഷേപകർക്ക് നീതി ഉറപ്പാക്കുമെന്നും പത്തനംതിട്ട ഡി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റുമാരായ റോബിൻ പീറ്റർ, അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.അനിൽ തോമസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സി.പി.എം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ സംഘങ്ങളിൽ നടന്ന കോടികളുടെ സാമ്പത്തിക തിരിമറികൾ ജില്ലയിലെ സഹകരണ മേഖലയെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സാധാരണക്കാരായ നിക്ഷേപകരെ വഴിയാധാരമാക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കുവാനുള്ള എല്ലാ നടപടികളും യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന പി.ആർ. പ്രദീപിന്റെ ആകസ്മിക മരണത്തിന് പിന്നിൽ ഇലന്തൂർ സഹകരണ ബാങ്കില്‍ നടന്ന ലക്ഷങ്ങളുടെ തിരിമറിയാണെന്ന ആക്ഷേപം ശക്തമാണ്. നിരപരാധിയായ പ്രദീപിനെ സി.പി.എമ്മിലെ ചില ഉന്നതർ ചതിക്കുകയായിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാലുടൻ ഈ വിഷയത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. കൊടുമൺ റൈസുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കൾക്കെതിരെ മൂന്ന് കോടി രൂപയുടെ അഴിമതി ആരോപണം പാർട്ടിക്കുള്ളിൽ തന്നെ നിലനിൽക്കുന്നുണ്ട്. ഇത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു.
കൂടാതെ കോന്നി, റാന്നി, കോഴഞ്ചേരി, തിരുവല്ല, അടൂർ താലൂക്കുകളിലെ വിവിധ സഹകരണ സംഘങ്ങളിൽ കോടികളുടെ തിരിമറി നടക്കുന്നതായി നിക്ഷേപകർ പരാതിപ്പെടുന്നു. ഏറ്റവും ഒടുവിലായി അടൂരിൽ ജില്ലയിലെ ഒരു ഉന്നത സി.പി.എം നേതാവിന്റെ ഭാര്യ തന്നെ അഴിമതി ആരോപണവുമായി രംഗത്തെത്തിയത് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുകയാണ്. തങ്ങളുടെ ആയുഷ്കാല സമ്പാദ്യം ബാങ്കുകളിൽ നിക്ഷേപിച്ച സാധാരണക്കാർ, ചികിത്സയ്ക്കും മക്കളുടെ വിവാഹത്തിനും പണം തിരികെ ലഭിക്കാനായി സി.പി.എം നേതാക്കളുടെ തിണ്ണ നിരങ്ങേണ്ട ഗതികേടിലാണ്. സാധാരണക്കാരുടെ പണം തട്ടിയെടുത്ത് സി.പി.എം നേതാക്കൾ സ്വന്തം സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണെന്നും ഡി.സി.സി ഭാരവാഹികൾ പറഞ്ഞു.
സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന സി.പി.എം നേതാക്കളുടെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം കോൺഗ്രസ് തുടരും. നിക്ഷേപകരുടെ ഓരോ പൈസയും തിരികെ ലഭ്യമാക്കാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കാനും കൊള്ളക്കാരെ തുറുങ്കിലടയ്ക്കാനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അഭ്യർത്ഥിച്ചു.































