അബുദാബി : കോവിഡ് ബാധിച്ചു മരിച്ച പ്രവാസികൾക്കും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാകുന്നു. പ്രവാസി ലീഗൽ സെൽ, യുഎഇ കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകൾ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. സാമൂഹിക പ്രവർത്തകൻ അഡ്വ. ടി.കെ ഹാഷിക് നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഗൾഫ് രാജ്യങ്ങളിൽ 2000ത്തിലേറെ പേർ മരിച്ചതിൽ പകുതിയോളം മലയാളികളാണ്. അനൗദ്യോഗിക കണക്കുപ്രകാരം വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 5000ത്തിലേറെ വരും. മരണ സമയത്ത് പോസിറ്റീവ് ആയവരെ മാത്രമേ കോവിഡ് മരണക്കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
എന്നാൽ കോവിഡാനന്തര രോഗം മൂലം 3 മാസത്തിനകം മരിക്കുന്നവരെയും ഉൾപ്പെടുത്തണമെന്നും അഡ്വക്കേറ്റ് ടി.കെ ഹാഷിക് ആവശ്യപ്പെട്ടു. നഷ്ടപരിഹാര പട്ടികയിൽ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ, സംസ്ഥാന സാർക്കാരുകൾക്കു നിവേദനം നൽകുമെന്നും മറ്റു സംഘടകളെക്കൂടി ഉൾപ്പെടുത്തി പ്രവർത്തിക്കുമെന്നും അബുദാബി മലയാളി സമാജം വ്യക്തമാക്കി.
കോവിഡ് മൂലം മരിച്ച പ്രവാസികളിൽ ഭൂരിഭാഗം പേരും നിർധനരാണെന്നും അർഹതപ്പെട്ട നഷ്ടപരിഹാരം നൽകി അവരെ ചേർത്തുപിടിക്കണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ ആവശ്യപ്പെട്ടു. കുടുംബനാഥൻ മരിച്ചതോടെ അനാഥമായ കുടുംബങ്ങളിലെ ആശ്രിതർക്കു ജോലി നൽകുന്നതും പരിഗണിക്കണം. ഇക്കാര്യം കൈകാര്യം ചെയ്യാൻ അതതു സംസ്ഥാനങ്ങളിൽ പ്രത്യേക സമിതികൾ രൂപീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
കോവിഡ് മൂലം മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിൽ പ്രവാസ ലോകത്തു മരിച്ചവരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുഎഇ കെഎംസിസി നാഷണൽ കമ്മിറ്റി ഇന്ത്യൻ സ്ഥാനപതി പവൻ കപൂറിനും കോൺസൽ ജനറൽ ഡോ. അമൻപുരിക്കും നിവേദനം നൽകി. ധനസഹായം നൽകുമ്പോൾ പ്രവാസി കുടുംബങ്ങളെയും ഉൾപ്പെടുത്തണമെന്ന് അബുദാബി കേരള സോഷ്യൽ സെന്റർ (കെ.എസ്.സി) ആവശ്യപ്പെട്ടു.
നോർക്കയുടെയും ലോക കേരള സഭയുടെയും ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടാവണം. പ്രവാസലോകത്തു കോവിഡ് മൂലം മരിച്ചവരുടെ വിവരങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കൈമാറി നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർക്ക് വെൽഫയർ ഫണ്ട് ഉപയോഗിച്ച് ആശ്വാസം എത്തിക്കണമെന്നും ഇസ്‌ലാമിക് സെന്റർ ആവശ്യപ്പെട്ടു.