കൊല്ലം : ഉത്രയ്ക്ക് രണ്ടുപ്രാവശ്യം പാമ്പുകടിയേറ്റപ്പോഴും മയക്കുമരുന്നുകൾ നൽകിയിരുന്നെന്ന് ശാസ്ത്രീയതെളിവുകൾകൊണ്ടും സാഹചര്യങ്ങൾകൊണ്ടും വെളിവാകുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇത് യാദൃച്ഛികമല്ലെന്നും കൊലപാതകത്തിലേക്കു വിരൽചൂണ്ടുന്ന സാഹചര്യമാണെന്നുമായിരുന്നു ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ ബോധിപ്പിച്ചത്.
അണലികടിച്ച ദിവസം പ്രതി സൂരജ് പായസം കൊടുത്തതായും ഉടനെ മയക്കം വന്നതായും ഉത്ര അമ്മയോടുപറഞ്ഞത് മരണമൊഴിയായി കണക്കാക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് വാദിച്ചു. കടിയേറ്റ് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഉത്ര മയക്കത്തിലായിരുന്നു. അണലി കടിച്ചാൽ മയക്കമുണ്ടാകില്ലെന്ന് വിദഗ്ധർ മൊഴിനൽകിയിരുന്നു. 2020 മേയ് ഏഴിന് മൂർഖന്റെ കടിയേറ്റ സംഭവത്തിനുശേഷം ഉത്രയുടെ രക്തം പരിശോധിച്ചപ്പോൾ മയക്കുമരുന്നിന്റെ അംശം കണ്ടു. ചികിത്സയ്ക്കുള്ള ഡോസ് അല്ലായിരുന്നു ഇതെന്ന് മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വിഭാഗം മേധാവി മൊഴിനൽകിയിരുന്നതും ചൂണ്ടിക്കാട്ടി.
പാമ്പിനെ കൊണ്ടുവന്ന കറുത്ത ഷോൾഡർ ബാഗ് തന്റേതല്ലെന്ന് വിചാരണവേളയിൽ പ്രതി പറഞ്ഞത് ശക്തമായ സാഹചര്യത്തെളിവാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. 2020 മേയ് ആറിനാണ് ഉത്രയുടെ വീട്ടിലേക്ക് സൂരജ് കറുത്തബാഗ് കൊണ്ടുവന്നത്. അന്ന് 11.30-ന് ഇതേ ബാഗ് ധരിച്ച് ഏഴംകുളം സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽനിന്ന് സൂരജ് പണം പിൻവലിക്കുന്ന വീഡിയോദൃശ്യം പ്രോസിക്യൂഷൻ കോടതിയിൽ പ്രദർശിപ്പിച്ചു. 2020 ഏപ്രിൽ 24-ന് ചാവർകാവ് സുരേഷ് കൈമാറിയ പാമ്പിനെ ഇതേ ബാഗിലാണ് കൊണ്ടുപോയത്.
2020 മേയ് ഏഴിന് പതിവില്ലാതെ അതിരാവിലെ സൂരജ് ഉണർന്ന് മരിച്ചുകിടന്ന ഉത്രയെ നോക്കുകപോലും ചെയ്യാതെ പുറത്തിറങ്ങിയെന്നത് സംശയം ജനിപ്പിക്കുന്ന പ്രവൃത്തിയാണ്. അഞ്ചൽ സെന്റ് ജോൺസ് ആശുപത്രിയിൽ കൊണ്ടുപോയ ഉത്രയെ ഡ്യൂട്ടി ഡോക്ടർ കാണുന്നതിനുമുമ്പ് കൈയിൽ കടിച്ചപാടുണ്ടെന്നു പറഞ്ഞ് സൂരജ് പുറത്തിറങ്ങി. ഉത്രയുടെ മാതാപിതാക്കളോട് പാമ്പുകടിച്ചതാണെന്നു പറഞ്ഞ് വീട്ടിലേക്കുപോയി. ഉത്രയുടെ സഹോദരനോടൊപ്പം വീട്ടിലെത്തിയ സൂരജ് കിടപ്പുമുറിക്കുസമീപത്തെ മുറിയിലെ അലമാരയ്ക്കടിയിൽ പാമ്പുണ്ടെന്ന് കാണിച്ചുകൊടുത്തെങ്കിലും ഉടൻ പുറത്തിറങ്ങിപ്പോയി. പാമ്പുകളെ കൈകാര്യംചെയ്തു പരിചയമുള്ള സൂരജ് ഇപ്രകാരം പ്രവർത്തിച്ചത് അയാളുടെ കുറ്റകൃത്യത്തിലേക്കു വിരൽചൂണ്ടുന്നതാണ്.
ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചപ്പോഴും കിടപ്പുമുറിയിൽ ഉണ്ടായിരുന്ന സൂരജ് എന്താണ് സംഭവിച്ചതെന്ന് കോടതിയിൽ വിശദീകരിക്കാൻ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണ്. 2020 മേയ് 20-ന് കേരള മുഖ്യമന്ത്രിക്ക് പ്രതി അയച്ച പരാതിയിലെ വസ്തുതകൾപോലും ഇപ്പോൾ മാറ്റിപ്പറയുന്നെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.