തിരുവനന്തപുരം: യു പ്രതിഭക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനൻ നടത്തിയ അധിക്ഷേപ പരാമർശത്തെ ശക്തമായി അപലപിച്ച് പി കെ ശ്രീമതി ടീച്ചർ. മുസ്ലിം ലീഗ് നേതാവ് എ ഇർഷാദ് നടത്തിയ പരാമർശത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് ടീച്ചർ പ്രതികരിച്ചത്. യുഡിഎഫ് നേതാവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും വനിതാ കമ്മീഷനും മഹിളാ അസോസിയേഷൻ പരാതി കൊടുക്കും എന്ന് ടീച്ചർ വ്യക്തമാക്കി. ഇത്തരം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ വ്യക്തികളെ പൊതുപ്രവർത്തന രംഗത്ത് തുടരാൻ അനുവദിക്കരുതെന്നും ടീച്ചർ പറഞ്ഞു. “ശരീരസൗന്ദര്യം വിൽപ്പനയ്ക്ക് വെച്ച് സ്ഥാനാർത്ഥിയായി നിൽക്കുന്നു…” എന്ന ഗുരതര ആരോപണമാണ് യുഡിഎഫ് നേതാവിൻ്റെ ഭാഗത്തുനിന്നും ഉണ്ടായത്.
അത്യന്തം നീചമായ ഈ അധിക്ഷേപം വാർത്തയാക്കുന്നതിൽ മാധ്യമങ്ങൾ കാണിക്കുന്ന ഉദാസീനത തന്നെ അത്ഭുതപ്പെടുത്തിയെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. അധിക്ഷേപ പരാമർശം നടത്തിയ ഇർഷാദ് നഗരസഭാ വൈസ് ചെയർമാൻ പദവിയിൽ നിന്നും യുഡിഎഫ് മണ്ഡലം കൺവീനൻ സ്ഥാനത്ത് നിന്നും ഉടൻ രാജിവയ്ക്കണമെന്നും ടീച്ചർ ആവശ്യപ്പെട്ടു. വിഷയത്തിൽ എന്ത് നിലപാടാണ് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നേതൃത്വങ്ങൾ എടുക്കുക എന്നറിയാൻ താത്പര്യമുണ്ടെന്ന് ടീച്ചർ പറഞ്ഞു. പ്രതിഭയെപ്പറ്റി നേതാവ് നടത്തിയ നീച പരാമർശത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് -യുഡിഎഫ് നേതൃത്വം കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും ടീച്ചർ പറഞ്ഞു.





























