തിരുവനന്തപുരം : കായിക പരിശീലകന്‍റെ മാനസിക പീഡനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം രാജാജി നഗർ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിദ്യാർത്ഥി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബുധനാഴ്ചയാണ് എലി വിഷം കഴിച്ച് അനവഞ്ചേരി സ്കൂളിലെ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനായ കുട്ടിയെ സ്കൂളിലെ അധ്യാപകരാണ് ആശുപത്രിയിൽ എത്തിച്ചത്.
ആറ്റിങ്ങൽ സ്പോർട്സ് കൗൺസിൽ പരിശീലന കേന്ദ്രത്തിലെ ബോക്സിങ് പരിശീലകൻ പ്രേനാഥിനെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. ബോക്സിങ്ങിനുള്ള ശാരീരികക്ഷമതയില്ലെന്ന് ആരോപിച്ച് അധ്യാപകൻ അധിക്ഷേപിച്ചെന്നാണ് പരാതി. രാജാജി നഗറിലെ കുട്ടികൾക്ക് മോഷണമാണ് പണിയെന്ന് പറഞ്ഞുവെന്നും കഞ്ചാവെന്ന് വിളിച്ചെന്നും ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ അധ്യാപകൻ പ്രേംനാഥിനെതിരെ കായിക മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ. തിരുവനന്തപുരം രാജാജി നഗർ കോളനിയിൽ നിന്ന് വന്ന മറ്റ് കുട്ടികൾക്കും രക്ഷിതാക്കൾക്കും സമാന പരാതിയുണ്ട്. എന്നാൽ ആരോപണങ്ങൾ പരിശീലകൻ നിഷേധിച്ചു. അന്വേഷിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നായിരുന്നു സ്പോർട്‍സ് കൗൺസിൽ അധ്യക്ഷ മേഴ‍്‍സിക്കുട്ടന്‍റെ പ്രതികരണം.