കുടക് : കർണാടകയിൽ വെള്ളച്ചാട്ടത്തിന്റെ അപകടകരമായ ഭാഗത്ത് കുടുങ്ങിപ്പോയ ഒരു സംഘം കോളേജ് വിദ്യാർത്ഥികളെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു. കര്‍ണാടക കുടഗ് ജില്ലയിലെ മല്ലള്ളി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സുരക്ഷാ വേലി മറികടന്ന് വെള്ളച്ചാട്ടത്തിന്റെ മധ്യഭാഗത്തുള്ള നിരോധിത മേഖലയിലേക്ക് വിദ്യാർത്ഥികൾ പ്രവേശിച്ചത്. സെല്‍ഫി എടുക്കുന്നതിനായാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്.
മഴക്കാലത്ത് സുരക്ഷാ ബാരിക്കേഡുകൾ പാലിക്കണമെന്നും നിയന്ത്രിതവും വേഗത്തിൽ ഒഴുകുന്നതുമായ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര പ്രതികരണ വിദഗ്ധരും വിനോദസഞ്ചാരികളോടും വിദ്യാർത്ഥികളോടും അഭ്യർത്ഥിച്ചു.






























