വയനാട്: വയനാട്ടിലെ മണ്ണിടിച്ചിൽ മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയർ ഫോഴ്സ് മേധാവിക്കും വയനാട് ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി. മുഖ്യമന്ത്രി ദുരന്ത നിവാരണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ്. മന്ത്രിമാരായ എ.പി അനിൽ കുമാറും ടി.സിദ്ദീഖും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദേശിച്ചു. വയനാട് ജില്ലാ കലക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.കള്ളാടിയിൽ തുരങ്കപാത നിർമാണ കമ്പനിക്ക് കർശന മുന്നറിയിപ്പ് നിർദേശങ്ങൾ നൽകിയിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ പറഞ്ഞു.
അപകടകരമായ സാഹചര്യമാണോ എന്ന് മനസിലാക്കാൻ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിനല്ല, കൊങ്കൺ റെയിൽവെക്കാണ് നിർമാണ ചുമതല. മണ്ണ് കൂട്ടിയിട്ടിയിരുന്നു. മണ്ണ് മാറ്റാൻ നടപടി ഉണ്ടാവണം എന്ന് കൊങ്കൺ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കള്ളാടി തുരങ്കപാതക്ക് സമീപം മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേര്‍ക്കാണ് ജീവൻ നഷ്ടമായത്. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കടക്കുന്നുണ്ടോയെന്ന് പരിശോധന തുടരുകയാണ്. ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് ഉൾപ്പെടെ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.പ്രദേശത്ത് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. വീടുകൾ ഉൾപ്പെടെ കോൺക്രീറ്റ് ഭിത്തി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.






























