ന്യൂഡൽഹി: വാർത്താ ചാനലുകൾക്ക് പിന്നാലെ വിനോദം, കായികം ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ടെലിവിഷൻ ചാനലുകളുടെയും പ്രേക്ഷക റേറ്റിങ് (ടിആർപി) പ്രസിദ്ധീകരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. രാജ്യത്തെ ഏക ടെലിവിഷൻ പ്രേക്ഷക റേറ്റിങ് ഏജൻസിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിനോടാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. മാർച്ചിൽ വാർത്താ ചാനലുകളുടെ റേറ്റിങ് മാത്രമാണ് കേന്ദ്രം നിർത്തിവെച്ചിരുന്നത്. പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും വാർത്തകളായി പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു അന്നത്തെ നടപടി.
ഇപ്പോൾ അത് വാർത്തേതര ചാനലുകളിലേക്കും വ്യാപിപ്പിച്ചതോടെ രാജ്യത്തെ ടെലിവിഷൻ റേറ്റിങ് പ്രസിദ്ധീകരണം പൂർണമായും നിലച്ചിരിക്കുകയാണ്. ഓരോ ആഴ്ചയും ചാനലുകളുടെയും പരിപാടികളുടെയും പ്രേക്ഷകസ്വീകാര്യത വിലയിരുത്തുന്ന കണക്കുകളാണ് BARC പുറത്തുവിടാറുള്ളത്. പ്രോഗ്രാമുകളുടെ പ്രകടനം വിലയിരുത്തുന്നതിനും പരസ്യനിരക്കുകൾ നിശ്ചയിക്കുന്നതിനും ബ്രോഡ്കാസ്റ്റർമാരും പരസ്യദാതാക്കളും പ്രധാനമായും ഈ റേറ്റിങ് കണക്കുകളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിലേറെയായി പ്രതിവാര റേറ്റിങ് പുറത്തുവന്നിട്ടില്ല.
പുതിയ ടെലിവിഷൻ റേറ്റിങ് നയപ്രകാരം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെ റേറ്റിങ് പ്രസിദ്ധീകരിക്കരുതെന്നാണ് കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം. 2014-ലെ നയത്തിന് പകരമായി 2026-ൽ നിലവിൽ വന്ന പുതിയ ചട്ടങ്ങൾ അനുസരിച്ച് രജിസ്ട്രേഷൻ അംഗീകാരം ലഭിച്ച ശേഷമേ റേറ്റിങ് ഏജൻസികൾക്ക് കണക്കുകൾ പ്രസിദ്ധീകരിക്കാൻ കഴിയൂ. ഇത് താൽക്കാലിക ക്രമീകരണമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.






























