അടൂര്‍ : വിദ്യാർത്ഥികൾ ലഹരിയുമായി ബന്ധപ്പെട്ട ശിക്ഷാ നിയമങ്ങൾ അറിഞ്ഞിരിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഐഎഎസ്. 25 വയസ്സിൽ താഴെ പ്രായമുള്ള ഒട്ടനവധി വിദ്യാർത്ഥികൾ ഇത് അറിയാതെ ലഹരിയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരം ലഹരി കേസിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ജോലി സ്വപ്നം ഇല്ലാതാവുകയും ഭാവി ജീവിതം ഇരുളടയുകയും ചെയ്യും. അതിനാൽ ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിയമാവബോധം ആവശ്യമാണ്. കേരള എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർഥികൾക്കായി ജില്ലയിൽ നടപ്പിലാക്കുന്ന “ഹരിതം ലഹരി രഹിതം” എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അടൂർ സെന്റ് സിറിൽസ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് പ്രിൻസിപ്പൽ ഡോ.സൂസൻ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി മുഖ്യ സന്ദേശം നൽകി. വിമുക്തി മിഷൻ ജില്ലാ മാനേജർ സനിൽ എസ്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീയക്കൽ, ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ തരകൻ, എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ, പ്രിവന്റീവ്ഓഫീസർ ഹരിഹരനുണ്ണി, കോളേജ് എൻഎസ്എസ് കോർഡിനേറ്ററൻമാരായ മോനിഷ ലാൽ, ലിനി കെ എബ്രഹാം, ഷിബു ചിറക്കരോട്ട്, കുമാരി ദ്രൗപതി രഘുനാഥ്, എന്നിവർ പ്രസംഗിച്ചു. ഹരിതം ലഹരി രഹിതം എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേർഡ് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷിബു കുമാർ വി എൻ ക്ലാസ് നയിച്ചു.





























