ചെങ്ങന്നൂർ: സോഷ്യലിസ്റ്റ് യൂണിറ്റ് സെൻറർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ മാവേലിക്കര പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥി കെ. ബിമൽജി റീടേണിങ് ഓഫീസർ ചെങ്ങന്നൂർ ആർഡിഒ മുമ്പാകെ ഏപ്രിൽ രണ്ടാം തീയതി 11. 30ന് പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥിയോടൊപ്പം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം വർഗീസ് എം.ജേക്കബ്, ജില്ലാ സെക്രട്ടറി എസ്. സീതിലാല്‍, ചെങ്ങന്നൂർ ലോക്കൽ സെക്രട്ടറി റ്റി. കോശി, മധു ചെങ്ങന്നൂർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് സ്ഥാനാർത്ഥി ചെങ്ങന്നൂർ ടൗണിലെ സ്ഥാപനങ്ങളിലെയും മറ്റും പൊതുജനങ്ങളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.
പൊതുമുതൽ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ഇന്ത്യയിൽ ആകമാനം 151 മണ്ഡലങ്ങളിലും കേരളത്തിൽ 8 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് സ്ഥാനാർഥി കെ. ബിമൽജി പറഞ്ഞു. മറ്റു പ്രസ്ഥാനങ്ങളുടെ സ്ഥാനാർത്ഥികൾ കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങളെയല്ല ഉയർത്തിക്കാട്ടുന്നതെന്നും അവരും ഹിന്ദുത്വ പ്രീണന നയമാണ് സ്വീകരിച്ചിരിക്കുന്നത് എന്നും ബിമൽജി വ്യക്തമാക്കി.





























