ന്യൂഡല്‍ഹി : ഹൈവേയിലൂടെ പോകുന്ന വാഹനം മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ബ്രേക്കിടുന്നത് ഡ്രൈവറുടെ അനാസ്ഥയാണെന്ന് സുപ്രീംകോടതി. എന്തെങ്കിലും വ്യക്തിപരമായ അടിയന്തിര കാരണങ്ങൾ കൊണ്ടാണെങ്കിൽപ്പോലും അതിനെ ന്യായീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 2017-ൽ കോയമ്പത്തൂരിൽവെച്ചുണ്ടായ വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട എൻജിനിയറിങ് വിദ്യാർഥി മുഹമ്മദ് ഹക്കീമിന്റെ ഹർജിയിലാണ് നിരീക്ഷണം. ഹൈവേയിൽ മുന്നിൽപ്പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഹക്കീമിൻ്റെ ബൈക്ക് അതിലിടിച്ച് മറിഞ്ഞു.
റോഡിൽവീണ ഹക്കീമിനെ മറ്റൊരു ബസ് ഇടിക്കുകയും ചെയ്‌തു. ഗർഭിണിയായ തൻ്റെ ഭാര്യക്ക് ഛർദിക്കാൻ വന്നതിനാലാണ് പെട്ടെന്ന് കാർ നിർത്തിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാൽ ഏത് സാഹചര്യത്തിലായാലും പിന്നിലെ വാഹനങ്ങൾക്ക് മുന്നറിയിപ്പ് (സിഗ്നൽ) നൽകാതെ ഹൈവേയിൽ വാഹനം പെട്ടെന്ന് നിർത്തരുതെന്ന് സുപ്രീംകോടതി പറഞ്ഞു.





























