തിരുവനന്തപുരം : പുതിയ കെ.പി.സി.സി. പ്രസിഡന്റ് നിയമനത്തിനു മാസങ്ങളെടുക്കുമെന്ന് ഉറപ്പായതോടെ, നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോട് സജീവമാകാൻ നേതൃത്വം നിർദേശിച്ചു. ഇതിനുപിന്നാലെ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി, ഭാരവാഹിയോഗം എന്നിവ വിളിച്ചുചേർക്കാനും തീരുമാനമായി. ഓണം കഴിഞ്ഞാലുടൻ യോഗം ചേരും. എ.ഐ.സി.സി. പ്രഖ്യാപിച്ച പാർട്ടി പരിപാടികൾ സംസ്ഥാനത്ത് നടത്തേണ്ടതുണ്ട്. ബോർഡ്, കോർപ്പറേഷൻ, അക്കാദമി നിയമനത്തിന് മാനദണ്ഡവും നിശ്ചയിക്കണം. പുതിയ പ്രസിഡന്റ് വന്നശേഷമാകാം ഇത്തരം നിയമനം എന്നതായിരുന്നു തീരുമാനിച്ചിരുന്നത്.
അഴിമതിക്കെതിരേയുള്ള യുവജനമുന്നേറ്റത്തിന് പിന്തുണ നൽകാൻ ‘ഛാത്രോം കി കുഞ്ച്’ എന്ന പ്രചാരണ പരിപാടി എ.ഐ.സി.സി. ആവിഷ്കരിച്ചിട്ടുണ്ട്. അയോധ്യ സംഭാവനക്കൊള്ള സംബന്ധിച്ച സംസ്ഥാനത്തെ പ്രചാരണവും തീരുമാനിക്കും. സ്ഥാനങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ട ചർച്ച യു.ഡി.എഫിൽ തുടങ്ങി. കോൺഗ്രസിന് ലഭിക്കുന്ന സ്ഥാനങ്ങളിലെ നിയമനത്തിന് പൊതുമാനദണ്ഡം തയ്യാറാക്കാനാണ് തീരുമാനം. മത്സരിക്കാൻ അവസരം ലഭിക്കാത്തവരെ മറ്റു പദവികളിലേക്ക് പരിഗണിക്കുമെന്ന പൊതുനയം നേരത്തേയുണ്ട്. ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നീ പദവികളിൽവരെയുള്ളവരെ ബോർഡ്, കോർപ്പറേഷൻ അംഗത്വത്തിലേക്ക് പരിഗണിച്ചാൽ മതിയെന്നാണ് പൊതുനിലപാട്.
എം.പി., എം.എൽ.എ. പദവികളിലിരുന്നു പെൻഷൻ വാങ്ങുന്നവരെ പരിഗണിക്കേണ്ടെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പല പേരുകൾ ഉയർന്നതോടെ വിപുലമായ കൂടിയാലോചനകൾക്കുശേഷം മതി നിയമനമെന്നാണ് ഹൈക്കമാൻഡ് തീരുമാനം. അഞ്ച് ഡി.സി.സി. പ്രസിഡന്റുമാർ എം.എൽ.എ.മാരായതിനാൽ അവർക്കും മാറ്റംവരും.






























