തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പോലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാമ്പിലേക്ക് മാറ്റും. ജി ഡി ചാർജുള്ള ഉദ്യോഗസ്ഥനും പ്രതികൾ ദൃശ്യങ്ങൾ ചിത്രീകരിച്ചപ്പോൾ നോക്കി നിന്ന പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറുപേരെയാണ് തത്കാലത്തേക്ക് എആർ ക്യാന്പിലേക്ക് മാറ്റുന്നത്. എസ്എച്ച്ഒയുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന കാര്യം ഐജി തലത്തിൽ തീരുമാനിക്കും. എസ്എച്ച്ഒ പ്രശാന്ത് ഇന്നലെ സ്റ്റേഷൻ ചുമതല വിട്ടു. ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പോലീസുകാർക്ക് പ്രതികളുമായി ഏതെങ്കിലും തരത്തിൽ ഗൂഢാലോചന ബന്ധമുണ്ടോയെന്നതിൽ ഡിസിപി തുടരന്വേഷണം നടത്തും. പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പോലീസുകാർ പ്രതികൾക്ക് ഒത്താശ ചെയ്തോ എന്നതടക്കം കണ്ടത്താൻ വിശദ അന്വേഷണം വേണമെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ പ്രതികൾക്ക് പോലീസ് വസ്‌ത്രം വാങ്ങി നൽകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്.





























