കൊച്ചി : കാരുണ്യ ഫാർമസിക്ക് മരുന്ന് വിതരണം ചെയ്തത്തിന്റെ പണം കിട്ടിയില്ലെന്ന് സൺ ഫാർമ്മ. ഒമ്പതര കോടി രൂപയുടെ കുടിശ്ശിക ആവശ്യപ്പെട്ട് സൺ ഫാർമ, ആരോഗ്യ വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ വിശ്വാസവഞ്ചന കാണിച്ചെന്നും, പാവപ്പെട്ട രോഗികളാണ് കാരുണ്യയെ ആശ്രമിക്കുന്നതെന്നതിനാലാണ് മരുന്ന് വിതരണം നിർത്താത്തതെന്നും കമ്പനി ഹർജിയിൽ പറയുന്നു.
സംസ്ഥാനത്തെ 52 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾക്കുള്ള 35% ജീവൻ രക്ഷ മരുന്നുകൾ വിതരണം ചെയ്യുന്നത് സൺ ഫാർമ എന്ന കമ്പനിയാണ്. ആരോഗ്യവകുപ്പിന് നൽകുന്ന മരുന്നുകളുടെ ബിൽ 45 ദിവസത്തിനു ശേഷമായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസമായി മരുന്നുകൾക്ക് പണം നൽകുന്നില്ല. ഒമ്പതരക്കോടി രൂപ ഇതുവരെ കമ്പനിക്ക് കുടിശ്ശികയുണ്ട്. പണം അനുവദിക്കാൻ നിരവധി വട്ടം ആരോഗ്യ വകുപ്പിനും മെഡിക്കൽ സർവീസസ് കോർപ്പറേഷനും കത്തയച്ചിട്ടും മറുപടി നൽകിയില്ലെന്ന് ഹർജിയിൽ പറയുന്നു.





























