പത്തനംതിട്ട : കേരളത്തെയാകെ നടുക്കിയ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണം സജീവ ചര്‍ച്ചയായിരിക്കെ ഭരണകക്ഷിയായ സിപിഎമ്മിന്റെ സംസ്ഥാന നേതാവ് ക്വാറി മാഫിയക്ക് അനുകൂലമായി പ്രവർത്തിക്കുന്നത് പ്രതിഷേധാർഹമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രമാടത്ത് ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ രാജു എബ്രഹാം പങ്കെടുത്തത്. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കി ക്വാറി വീണ്ടും തുറക്കരുതെന്ന നാട്ടുകാരുടെ എതിർപ്പ് മറികടന്നാണ് രാജു എബ്രഹാം സിഐടിയു നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തത്. പരിസ്ഥിതി സംരക്ഷണമാണോ അതോ ക്വാറി സംരക്ഷണമാണോ സിപിഎം നിലപാടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കണം.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തി നിരവധി പാറമടകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. അനധികൃത പാറമടകളുടെ പ്രവർത്തനം ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഭരണകൂടം ഇവയ്ക്ക് പ്രവർത്തനാനുമതി നൽകുന്നത്. പ്രകൃതി സംരക്ഷകർ എന്ന അവകാശപ്പെടുകയും മറുവശത്ത് ക്വാറി മാഫിയക്ക് അനുകൂലമായി നിലകൊള്ളുകയും ചെയ്യുന്നതിലൂടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നത്. ഇത്തരം വിഷയങ്ങളിൽ ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് അധികകാലം മുന്നോട്ട് പോകാനാകില്ലെന്ന് സിപിഎം നേതൃത്വം മനസ്സിലാക്കണം. ക്വാറിക്ക് അനുകൂല നിലപാടെടുത്തതിലൂടെ നാല് ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ 46 പേർ സിപിഎം നേതൃത്വത്തിന് രാജി കത്തുനൽകിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വയനാട് ദുരന്തം കൺമുന്നിലുള്ളപ്പോൾ എന്തുവിലകൊടുത്തും ക്വാറി തുറക്കാനുള്ള നീക്കം ചെറുക്കുമെന്ന നാട്ടുകാരുടെ നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം അറിയിച്ചു.





























