ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയാകുന്ന അതിജീവിതകൾക്ക് 20 ആഴ്ച പിന്നിട്ട ഗർഭവും അലസിപ്പിക്കാൻ അനുമതി നൽകുന്ന തരത്തിൽ നിയമഭേദഗതി ആലോചിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി. 15 വയസുള്ള പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ കോടതി നൽകിയ അനുമതിക്കെതിരെ എയിംസ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർണായക നിരീക്ഷണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങൾ പരിഷ്കരിക്കപ്പെടണം. ബലാത്സംഗം മൂലം ഉണ്ടായ ഗർഭമാണെങ്കിൽ അത് അവസാനിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കരുത്. ഇതൊരു ബാലബലാത്സംഗ കേസാണ്. ഗർഭച്ഛിദ്രം അനുവദിച്ചില്ലെങ്കിൽ ആ കുട്ടിക്ക് അത് ജീവിതകാലം മുഴുവൻ വലിയ ആഘാതവും വേദനയും നൽകും. താൽപര്യമില്ലാത്ത ഒരു ഗർഭം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഇതൊരു കുട്ടിയാണ്. അവള്‍ ഇപ്പോള്‍ പഠിക്കേണ്ട പ്രായമാണ്. എന്നാല്‍ അവളെ അമ്മയാക്കാനാണ് നമ്മള്‍ നിര്‍ബന്ധിക്കുന്നത്. ഇതിലൂടെ ആ കുട്ടി അനുഭവിച്ച വേദനയും അപമാനവും ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂവെന്നും കോടതി പറഞ്ഞു.
ഗർഭസ്ഥ ശിശുവിന് 30 ആഴ്ച പ്രായമായതിനാൽ പുറത്തെടുക്കുന്ന കുട്ടിക്ക് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എയിംസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു. പെൺകുട്ടിക്ക് ജീവിതകാലം മുഴുവൻ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും പിന്നീട് പ്രസവിക്കാൻ കഴിയാതെ വരികയും ചെയ്യും. ഈ കുട്ടിയെ ദത്തെടുക്കാൻ നൽകാം. ഇതിപ്പോൾ 30 ആഴ്ചയായി. ഇതൊരു ജീവനുള്ള കുഞ്ഞാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.





























