എറണാകുളം : കാലടി സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ പ്രതിഷേധം. വിരമിക്കുന്ന ദിവസം പ്രഫസറായ ഡോക്ടർ ലിസി മാത്യുവിനെതിരെ നടപടി സ്വീകരിക്കാനുള്ള വി.സിയുടെ നീക്കമാണ് പ്രതിഷേധത്തിന് കാരണം. സർവകലാശാല അനുമതിയില്ലാതെ പുസ്തക പ്രകാശനത്തിന് ശ്രമിച്ചെന്നും തോറ്റ വിദ്യാർഥിയെ ജയിപ്പിച്ചെന്നും ആരോപിച്ച് ലിസി മാത്യുവിന് വി.സി ചാർജ് ഷീറ്റ് കൊടുത്തിരുന്നു. തനിക്കെതിരെ കള്ളക്കഥകൾ മെനയുകയാണെന്നും സിസ തോമസ് വി.സിയായ ശേഷം നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും ലിസി മാത്യൂ പ്രതികരിച്ചു. ’31 വർഷത്തെ സേവനത്തിന് ലഭിച്ച മികച്ച പ്രതിഫലമാണിത്. വിരമിക്കുന്ന ദിവസം തന്നെയാണ് നടപടിയെടുക്കാൻ അവർ നീക്കമിട്ടിരിക്കുന്നത്. സിസി തോമസ് വി.സിയായ ശേഷം നടക്കുന്നത് ഭരണകൂട ഭീകരത.
ഇഷ്ടമില്ലാത്തവരെ തകർക്കാനാണ് അവരുടെ ശ്രമം. ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം അച്ചടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും എസ്.എഫ്.ഐ നേതാവിനെ ജയിപ്പിച്ചുവെന്ന പരാതിയിലും എനിക്കൊരു പങ്കുമില്ല. ഉണ്ടെന്ന തരത്തിൽ എനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിരം വി.സി സ്ഥാനത്തേക്ക് വരാൻ എനിക്ക് യോഗ്യതയുണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്. അതുകൊണ്ടൊക്കെ തന്നെയായിരിക്കും എപ്പോഴും എന്നെ മാത്രം ഉന്നം വെക്കുന്നത്’. ലിസി മാത്യു പറഞ്ഞു. വിരമിക്കുന്ന ദിവസം തന്നെ പ്രഫസർക്കെതിരെ നടപടി സ്വീകരിക്കാനുള്ള വി.സിയുടെ നീക്കമാണ് അപ്രതീക്ഷിതമായ പ്രതിഷേധത്തിന് തുടക്കമിട്ടത്. സർവകലാശാല കാമ്പസിൽ അധ്യാപകർ പ്രകടനം നടത്തി.





























